നിഷക്കെതിരായ പരാതി: ഷോണ്‍ ജോര്‍ജിന് തിരിച്ചടി

കോട്ടയം: നിഷ ജോസ് കെ. മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി. പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്.
ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഷോണ്‍ ജോര്‍ജിനെതിരേ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഡിജിപിക്കും കോട്ടയം എസ്.പിക്കും പരാതി നല്‍കിയത്.
പേര് വെളിപ്പെടുത്താതെയുള്ള നിഷയുടെ ആരോപണത്തില്‍ തനിക്കെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഷോണിന്റെ പരാതി. എന്നാല്‍, ഇക്കാര്യത്തില്‍ നിഷ പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ അറിയിച്ചു. ഷോണിന്റെ പരാതിയില്‍ പറയുന്ന വകുപ്പുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഈരാറ്റുപേട്ട പൊലീസ് വ്യക്തമാക്കി.
ആരാണു മോശമായി പെരുമാറിയതെന്നു പറഞ്ഞില്ലെങ്കിലും തന്റെ കാര്യത്തില്‍ വ്യക്തത വേണമെന്ന് ഇന്നലെ മാധ്യമങ്ങളെ കണ്ട ഷോണ്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുമെന്നും ഷോണ്‍ പറഞ്ഞിരുന്നു.
ഷോണിന്റെ പ്രസ്താവനകള്‍ ഇങ്ങനെ…
എന്റെ അമ്മയ്ക്ക് 55 വയസ്സുണ്ട്. ഈ സ്ത്രീയ്ക്ക് 52ഉം. അമ്മയുടെ പ്രായമുള്ള സ്ത്രീയോട് മോശമായി പെരുമാറാന്‍ മാത്രം മോശക്കാരനല്ല താനെന്നും ഷോണ്‍ പറഞ്ഞു. കോടതിയില്‍ വന്ന് ഈ പറയുന്ന വ്യക്തി ഞാനല്ല എന്നു പറയുന്നതുവരെ വെറുതെയിരിക്കില്ലെന്നും ഷോണ്‍ വ്യക്തമാക്കി. ഇതു മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണ്. ഒന്നുകില്‍ അവരുടെ പുസ്തകം വിറ്റുപോകാനുള്ള തന്ത്രം. അല്ലെങ്കില്‍ സോളര്‍ വിവാദവുമായി ബന്ധപ്പെട്ട് അവര്‍ക്കെതിരെ വന്നിട്ടുള്ള ആരോപണങ്ങള്‍ ഒന്നു തിരിച്ചുവച്ചാല്‍ എങ്ങനെയിരിക്കും എന്നു നോക്കുന്നു – ഷോണ്‍ പറഞ്ഞു.

ഇനി താനാണ് ഈ പറയുന്ന വ്യക്തിയെന്നാണെങ്കില്‍ തെളിവുമായി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഏതോ ടിടിഇ ആ വിഷയത്തിലുണ്ടെന്നൊക്കെ എഴുതിയിട്ടില്ലേ. അയാളെ ചോദ്യം ചെയ്യട്ടെ. ഇത്തരം സംഭവങ്ങള്‍ തെളിയിക്കാന്‍ നമുക്ക് നൂറുകണക്കിനു സംവിധാനങ്ങളില്ലേ. മാത്രമല്ല, ഞാനാണെങ്കില്‍ എനിക്കെതിരെ അവര്‍ പരാതി നല്‍കണം. എന്നിട്ട് അന്വേഷിക്കാന്‍ ആവശ്യപ്പെടണം ഷോണ്‍ പറഞ്ഞു.
നിഷ ജോസ് കെ. മാണിയോടൊപ്പം ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ഷോണ്‍ വ്യക്തമാക്കി. കോഴിക്കോട്ടുനിന്ന് കോട്ടയത്തേക്കായിരുന്നു യാത്ര. തനിക്കൊപ്പം സിപിഎമ്മിലെ ചില നേതാക്കളുമുണ്ടായിരുന്നു. നിഷയെ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചു കണ്ടപ്പോള്‍ പോയി സംസാരിച്ചു. ഏതോ ബിസിനസ് മീറ്റിനു വന്നതാണെന്നു പറഞ്ഞു. ട്രെയിനില്‍വച്ചും സംസാരിച്ചു. പിന്നീട് അവര്‍ അവരുടെ ബെര്‍ത്തിലേക്കും ഞാന്‍ എന്റെ ബെര്‍ത്തിലേക്കും പോയി. കോട്ടയത്ത് എത്തിയപ്പോള്‍ എന്നെ കൂട്ടാന്‍ വന്ന വ്യക്തിയെ പരിചയപ്പെടുത്തി. കൊണ്ടുപോയി വിടണോ എന്നു ചോദിച്ചു. വേണ്ടെന്നു പറയുകയും ചെയ്തു. ഇതാണ് അന്നു സംഭവിച്ചത് ഷോണ്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇപ്പോള്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. പള്ളിയില്‍ പോയാലും സമാധാനമില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് എല്ലായിടത്തും. തനിക്കെതിരെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍, സരിത ജോസ് കെ.മാണിയോടു കാട്ടിയ മര്യാദയെങ്കിലും നിഷ തന്നോടു കാട്ടണമെന്നും ഷോണ്‍ അഭ്യര്‍ഥിച്ചു. തന്നെ പീഡിപ്പിച്ചത് ജോസ് കെ.മാണിയാണെന്നു പറയാനുള്ള മര്യാദ സരിത കാട്ടിയിരുന്നു. ഇതേ മര്യാദ നിഷ ജോസ് എന്നോടും കാണിക്കണം. ഞാനാണു പീഡിപ്പിച്ചതെങ്കില്‍ തുറന്നു പറയാന്‍ തയാറാകണം – ഷോണ്‍ ആവശ്യപ്പെട്ടു.

ആരാണു നിഷയോട് അപമര്യാദയായി പെരുമാറിയതെന്ന് വെളിപ്പെടുത്തണം എന്നാണോ താങ്കളുടെ ആവശ്യമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഷോണിന്റെ മറുപടി ഇങ്ങനെ: ചിലപ്പോള്‍ മുന്നണി ബന്ധങ്ങള്‍ നോക്കിയായിരിക്കും ഇത്തരം കാര്യങ്ങളില്‍ അവര്‍ തീരുമാനമെടുക്കുന്നത്. മോശമായി പെരുമാറിയത് സ്വന്തം മുന്നണിയില്‍പ്പെട്ടയാളാണെങ്കില്‍ അവര്‍ ക്ഷമിക്കുമെങ്കില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. കുറഞ്ഞപക്ഷം ഈ പറയുന്ന ആള്‍ ഞാനാണോ എന്നെങ്കിലും വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ വ്യക്തത വേണം – ഷോണ്‍ പറഞ്ഞു.
ഈ വിഷയത്തില്‍ നിഷ വരുത്തിയ വലിയൊരു പിഴവ് കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. ഒരു എംപിയുടെ ഭാര്യയും കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവായ കെ.എം. മാണിയുടെ മരുമകളുമായിട്ടും ഇത്തരമൊരു സംഭവമുണ്ടായിട്ട് അവര്‍ പ്രതികരിക്കാത്തത് തെറ്റല്ലേ? ഇത്രയും സ്വാധീനമുള്ള, അറിയപ്പെടുന്ന ഒരു സ്ത്രീ ട്രെയിനില്‍വച്ച് മോശമായ അനുഭവമുണ്ടായിട്ടു പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചില്ലെങ്കില്‍, പിന്നെ എന്തൊക്കെ സാമൂഹ്യ പ്രവര്‍ത്തനം നടത്തിയിട്ട് എന്തു കാര്യം? അവര്‍ ചെയ്തതു വലിയ തെറ്റു തന്നെയാണ്. ഇതു കേരളം ചര്‍ച്ച ചെയ്യേണ്ടതുമാണ്.
ഇനി, എന്റെ ഭാര്യയ്ക്കു നേരെയാണ് ഇത്തരമൊരു സംഭവമുണ്ടായതെങ്കില്‍, അല്ലെങ്കില്‍ ആത്മാഭിമാനമുള്ള ഏതൊരാളുടെയും ഭാര്യയ്ക്കാണ് ഈ അനുഭവമുണ്ടായതെങ്കില്‍ മോശമായി പെരുമാറിയവന്റെ കാലു തല്ലിയൊടിക്കാതെ വീട്ടില്‍ പോയി കിടന്നുറങ്ങുമോ? ഇത്തരമൊരു സംഭവമുണ്ടായിട്ടും പ്രതികരിക്കാതിരുന്ന ഈ എംപി ഒരു ആണാണോയെന്നും ഷോണ്‍ ചോദിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular