ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ച യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

ഹൈദരാബാദ്: ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം തല്ലിക്കൊന്നു. കടപ്പ ജില്ലയിലെ ഖാജിപെത് മണ്ഡല്‍ ഗ്രാമത്തിലെ ബുഡയപ്പള്ളിയിലാണ് സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ 19 കാരനായ വിജയകുമാറാണ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷമായി 18 കാരിയായ പെണ്‍കുട്ടിയുമായി വിജയകുമാര്‍ പ്രണയത്തിലായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മാവനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുക്കുകയും പെണ്‍കുട്ടിയുടെ മാതാപിതാക്കളായ മഹേഷ് റെഡ്ഡിയേയും സുബരത്ന റെഡ്ഡിയേയും അമ്മാവന്‍ സാംബശിവ റെഡ്ഡിയേയും അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

‘തുടക്കത്തില്‍ വെറും സൗഹൃദമാണെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കരുതിയിരുന്നത്. അവര്‍ പെണ്‍കുട്ടിയെ സ്‌കൂളില്‍ വിടുന്നത് നിര്‍ത്തി. പിന്നീടാണ് വിജയ് കുമാറുമായി പെണ്‍കുട്ടി പ്രണയത്തിലാണെന്നും അവര്‍ സ്ഥിരമായി കാണാറുണ്ടെന്നും ബന്ധുക്കള്‍ അറിയുന്നത്. യുവാവ് ദളിതനാണെനനും അവര്‍ അറിഞ്ഞു. യുവാവിന്റെ പിതാവ് കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ടിരുന്നു. മാതാവ് ഒരു ഫാമില്‍ തൊഴിലാളിയാണ്. പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും സമ്പന്നരായ കര്‍ഷകരും ഭൂപ്രഭുക്കളുമാണ്.’ പൊലീസ് പറയുന്നു.

പ്രണയബന്ധത്തെ എതിര്‍ത്ത ഇവര്‍ പെണ്‍കുട്ടിയേയും യുവാവിനെയും ഭീഷണിപ്പെടുത്തിയിരുന്നു. അടുത്തിടെ പെണ്‍കുട്ടി യുവാവിന് എഴുതിയ കത്ത് ബന്ധുക്കള്‍ കണ്ടിരുന്നു. അവര്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ പിടിച്ചുവാങ്ങുകയും യുവാവിന് സന്ദേശങ്ങള്‍ അയച്ചതായി കാണുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടു. എന്നാല്‍ വിജയിയെ മാത്രമേ വിവാഹം കഴിക്കൂവെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടി. ഇതോടെയാണ് അവര്‍ യുവാവിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് മാര്‍ച്ച് പത്തിനു രാത്രി പെണ്‍കുട്ടിയുടെ അമ്മാവന്‍ യുവാവിനെ കാണണമെന്നാവശ്യപ്പെടുകയും വീട്ടിലേക്കു വിളിച്ചുവരുത്താന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയുമായിരുന്നു. രാത്രി പതിനൊന്നുമണിയോടെ വിജയ് വീട്ടിലെത്തി. തുടര്‍ന്ന് ഇയാളെ ടെറസിലേക്കു കൊണ്ടുപോകുകയും അവിടെവെച്ച് പെണ്‍കുട്ടിയുടെ പിതാവുമായി ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും വിജയ് ഉറപ്പിച്ചു പറഞ്ഞതോടെ ഒരു തടിക്കഷണം കൊണ്ട് വിജയിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഈ സമയത്ത് പെണ്‍കുട്ടി ടെറസിലുണ്ടായിരുന്നു. വിജയിയെ ആക്രമിക്കുന്നതു കണ്ട് നിലവിളിച്ച പെണ്‍കുട്ടിയെ വീണ്ടും മുറിയിലേക്കു കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നെന്നും പൊലീസ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular