ത്രിപുര വിജയം; ബിജെപിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം ഇടതുപക്ഷത്തിന് മാത്രമല്ല രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ബിജെപി ത്രിപുരയില്‍ വിജയം നേടിയതെന്നും മുഖ്യമന്ത്രി ഫെയ്‌സബുക്ക് കുറിപ്പില്‍ പറയുന്നു.
ദേശീയതയുടെ പേരില്‍ വിയോജിപ്പുകളും എതിരഭിപ്രായങ്ങളും അടിച്ചമര്‍ത്തുന്ന ബി.ജെ.പി, ത്രിപുരയില്‍ വിഘടനവാദതീവ്രവാദ പ്രസ്ഥാനമായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് മത്സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 36.5 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസ്സിനെ പൂര്‍ണ്ണമായിത്തന്നെ ബി.ജെ.പി പിടിച്ചെടുത്തുവെന്നത് പ്രത്യേകം ശ്രദ്ധിക്കണം. കോണ്‍ഗ്രസ്സിന് ഇത്തവണ 1.8 ശതമാനം വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കുതന്ത്രങ്ങളെയും അതിജീവിച്ച് സി.പി.ഐ(എം) 42.7 ശതമാനം വോട്ട് നേടിയിട്ടുണ്ട്. ഇടതുപക്ഷ മുന്നണിക്കാകെ 45.6 ശതമാനം വോട്ട് ലഭിച്ചു. ഭീഷണിയും പ്രലോഭനങ്ങളും വകവെക്കാതെ ഇടതുമുന്നണിയോടൊപ്പം നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.
തിരിച്ചടിയുടെ കാരണങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പ് ജയത്തെത്തുടര്‍ന്ന് ബി.ജെ.പിയും ഐ.പി.എഫ്.ടിയും ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ത്രിപുരയിലെ ജനങ്ങള്‍ അക്രമത്തെ ധീരമായി പ്രതിരോധിക്കുമെന്ന് ഉറപ്പാണ്. അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചുവരും. ഈ തിരിച്ചടി താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular