എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: എന്‍.സി.പി നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍, പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന പരാതിയും ചര്‍ച്ചാ വിഷയമാകും

ന്യൂഡല്‍ഹി: എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എന്‍സിപിയുടെ നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍ ചേരും. ഇതിനുപുറമെ ടി പി പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന പരാതിയും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. യോഗത്തില്‍ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും.

നാളെ രാവിലെയാണ് എന്‍സിപിയുടെ നേതൃയോഗം ചേരുന്നത്. ഫോണ്‍കെണി കേസില്‍ എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നത് യോഗം വിശദമായി ചര്‍ച്ചചെയ്യും. ശശീന്ദ്രന്‍ കുറ്റവിമുക്തനായി വന്നാല്‍ വീണ്ടും മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് നേരത്തെതന്നെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

ഇതിനൊപ്പം തന്നെ സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ സംസ്ഥാന ട്രഷറര്‍ മാണി സി കാപ്പന്‍ ദേശീയ പ്രസിഡന്റിന് നല്‍കിയ പരാതിയും യോഗം പരിഗണിക്കും. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം കിട്ടാനായി പാര്‍ട്ടിക്ക് പുറത്തുള്ള എംഎഎല്‍എ മാരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നാണ് പരാതി. പ്രസിഡന്റ് എന്ന നിലയില്‍ പീതാംബരന്‍മാസ്റ്ററുടെ പ്രവര്‍ത്തനം മോശമാണെന്നും ഏകപക്ഷീയമായി പെരുമാറുന്നുവെന്നും മാണി സി കാപ്പന്‍ നല്‍കിയ പരാതി.

തോമസ് ചാണ്ടി കായല്‍ കയ്യേറ്റകേസില്‍ പെട്ട് രാജിവെച്ചതോടെ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനത്തിനായി കേരളകോണ്‍ഗ്രസ് ബി എംഎല്‍എ ഗണേഷ് കുമാറിനേയും ആര്‍എസ്പി എംഎല്‍എ ആയ കോവൂര്‍ കുഞ്ഞുമോനേയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനായി നീക്കം നടത്തിയെന്ന ആരോപണം പാര്‍ട്ടിക്കകത്ത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular