ജോഹന്നാസ്ബര്‍ഗ്ഗില്‍ ബുംറ ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി, ഇന്ത്യക്കെതിരെ 7 റണ്‍സിന്റെ ലീഡ് മാത്രം

ജോഹന്നാസ് ബര്‍ഗ് ടെസ്റ്റില്‍ വിജയിച്ച് നാണക്കേട് ഒഴിവാക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാകുന്നു. ഒന്നാം ഇന്നിംഗ്സില്‍ തങ്ങളെ 187 റണ്‍സില്‍ എറിഞ്ഞിട്ട ആതിഥേയരെ 194 റണ്‍സിന് പുറത്താക്കി മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചെത്തി.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ആഫ്രിക്കന്‍ പോരാളികളെ പിടിച്ചുകെട്ടിയതിലെ പ്രധാനി. മൂന്ന് മുന്‍നിര വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്.

അര്‍ധസെഞ്ചുറി നേടിയ ഹഷീം ആലയും 35 റണ്‍സ് നേടിയ ഫിലാന്‍ഡറും 30 റണ്‍സ് നേടിയ റബാഡയുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി മികച്ചപ്രകടനം പുറത്തെടുത്തത്.ഇന്നലെ എല്‍ഗറിനെ മടക്കിയ ഭുവി ഇന്ന് ആദ്യം തന്നെ മാര്‍ക്രമിനെ വീഴ്ത്തി. നൈറ്റ് വാച്ച് മാന്‍ റബാഡയും മധ്യനിര താരം ഹഷീം ആംലയും പ്രതിരോധം കടുപ്പിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വലഞ്ഞിരുന്നു.64 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ അംല റബാഡ സഖ്യം ഇഷാന്ത് പൊളിച്ചു. 30 റണ്‍സ് നേടിയ ശേഷമാണ് റബാഡ മടങ്ങിയത്.

പിന്നാലെ ഡിവില്ലേഴ്‌സിനേയും ഡുപ്ലെസിസിനേയും ഡിക്കോക്കിനേയും വീഴ്ത്തി മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കി. ഡിവില്ലേഴ്‌സിന്റെ കുറ്റി ഭുവനേശ്വര്‍ പിഴുതപ്പോള്‍ ഡുപ്ലസിയുടെ വിക്കറ്റ് തെറിപ്പിച്ചത് ബുംറയാണ്. ഡിക്കോക്കിനെ ബുംറ പട്ടേലിന്റെ കൈയ്യിലെത്തിച്ചു.ഫിലാന്‍ഡര്‍ ചെറുത്തുനിന്നതോടെയാണ് ആതിഥേയര്‍ ലീഡ് സ്വന്തമാക്കിയത്. 35 റണ്‍സ് നേടിയ ഫിലാന്‍ഡറിനെ ഷമി പുറത്താക്കി. എന്‍ഗിഡിയെ വീഴ്ത്തി ബുംറ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന് തിരശ്ശീലയിട്ടു.

ഒന്നാം ഇന്നിംഗ്‌സില്‍ നായകന്‍ വിരാട് കൊഹ്ലിയും ചേതേശ്വര്‍ പൂജാരയും നേടിയ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് 187 റണ്‍സെങ്കിലും സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റബാഡയാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ കനത്ത നാശം വിതച്ചത്.ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര അടിയറവെച്ച ടീം ഇന്ത്യ ആശ്വാസ ജയം തേടിയാണ് ജോഹന്നാസ്ബര്‍ഗില്‍ ഇറങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular