‘പ്ലീസ് പ്ലീസ് പ്ലീസ് ഡൂ ഇറ്റ്’ ആരെങ്കിലും പറഞ്ഞു പേടിപ്പിച്ചതിന്റെ പേരിന്‍ പിന്മാറുന്നയാളല്ല പൃഥ്വിരാജ്്്.. ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതിന് പിന്നിലെ യഥാര്‍ഥ്യം വെളിപ്പെടുത്തി ടൊവിനോ

പൃഥ്വിരാജ് ആമിയില്‍ നിന്ന് പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടന്‍ ടൊവിനോ. ഭീഷണിയെ തുടര്‍ന്നാണ് താരം ആമിയില്‍ നിന്ന് പിന്മാറിയതെന്ന് വാര്‍ത്തള്‍ പ്രചരിച്ചിരിന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ പറയുന്നത്.

ടൊവിനോയുടെ വാക്കുകള്‍:

വിദ്യാബാലന്‍, പൃഥ്വിരാജ് ഇവരൊക്കെ ആര്‍എസ്എസിനെ പേടിച്ച് പിന്മാറിയതാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ നല്ല ബന്ധം പുലര്‍ത്തുന്ന ഒരാളാണ് പൃഥ്വിരാജ്. എന്റെ കരിയറിലെ എന്ത് പ്രശ്നങ്ങളും കൃത്യമായി ശ്രദ്ധിച്ച് മറുപടി തരുന്ന ഒരാളാണ് അദ്ദേഹം.

ആരെങ്കിലും പറഞ്ഞുപേടിപ്പിച്ചതിന്റെ പേരില്‍ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ് എന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവര്‍ക്കറിയാം.

കമല്‍ സാര്‍ എന്നെ ഈ പ്രൊജക്ടിന് വിളിച്ചപ്പോള്‍ ഞാനാദ്യം വിളിച്ചതും ‘ചെയ്തോട്ടേ’ എന്ന് ചോദിച്ചതും പൃഥ്വിരാജിനോടാണ്. വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് അദ്ദേഹം. ഞാന്‍ സിനിമയിലെത്തിയിട്ട് അഞ്ചുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. മാത്രമല്ല 2015ല്‍ മൊയ്തീന്‍ കഴിഞ്ഞതിനുശേഷം മാത്രം സിനിമയില്‍ തിരക്കുള്ള നടനായ ആളുമാണ്.

ആ എനിക്ക് ഇപ്പോഴത്തെ ഈ തിരക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നില്ല. ഡേറ്റിന്റെയും മറ്റും കാര്യത്തില്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. എനിക്കിത്ര തിരക്കുണ്ടെങ്കില്‍ പൃഥ്വിരാജിന് എത്ര തിരക്കുണ്ടാകും എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ.

പുറത്തുള്ളവര്‍ക്കതെത്ര അറിയുമെന്നെനിക്കറിയില്ല. പക്ഷേ, എനിക്കത് കൃത്യമായി മനസ്സിലാകും. ഞാനിത് ചെയ്തോട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പുള്ളി എനിക്കയച്ച മെസേജ് ‘പ്ലീസ് പ്ലീസ് പ്ലീസ് ഡൂ ഇറ്റ്’ എന്നാണ്.

അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ആര്‍ക്കും പറയാം. അത്തരക്കാര്‍ അത് പറഞ്ഞും എഴുതിയും കൊണ്ടേയിരിക്കും. നമുക്കെന്തുചെയ്യാന്‍ പറ്റും. അതുകൊണ്ട് ചിലപ്പോള്‍ അവര്‍ക്ക് മനസ്സുഖം കിട്ടുമായിരിക്കും. അതുകൊണ്ട് അവരെയും ഞാന്‍ മോശക്കാരായി കാണുന്നില്ല. അത്തരം ഗോസിപ്പുകള്‍ വായിക്കാന്‍ ഇവിടെയാളുകളുള്ളത് കൊണ്ടാണല്ലോ അവര്‍ എഴുതുന്നത്.

അവരുടെ സംസ്‌കാരം അവര്‍ കാണിക്കുന്നു. വേറെ ചിലരുണ്ട് ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം’ എന്നു പറയുന്നതുപോലെ.

Similar Articles

Comments

Advertismentspot_img

Most Popular