ജസ്റ്റിസ് ലോയയുടെ മരണം: ഹര്‍ജി ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും, തിങ്കളാഴ്ച വാദം തുടങ്ങും

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റീസ് അരുണ്‍ മിശ്ര പിന്മാറിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത്. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും.

ലോയയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബന്ധുരാജ് സാംബാജി ലോണും കോണ്‍ഗ്രസ് നേതാവ് തെഹ്സീന്‍ പൂനവാലയുമാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

ലോയ കേസ് താരതമ്യേന ജൂനിയറായ അരുണ്‍ മിശ്രയുടെ ബെഞ്ചിന് നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് അരുണ്‍ മിശ്ര പിന്‍മാറിയത്.

കേസുകള്‍ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി ചൂണ്ടിക്കാട്ടി മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി.ലോക്കൂര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ച് പരസ്യമായി പ്രതിഷേധിച്ചത്. ഇവരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത് ലോയ കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസുമായുണ്ടായ അഭിപ്രായ ഭിന്നതയായിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ (48)യുടെ മരണം സംബന്ധിച്ചാണ് കേസ്.

2014 ഡിസംബര്‍ ഒന്നിന് ഒരു വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ നാഗ്പുരിലെത്തിയ ലോയ പുലര്‍ച്ചെ മരണമടഞ്ഞു. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും സംഭവത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2014 ഒക്ടോബര്‍ 31ന് അമിത് ഷാ നേരിട്ടു ഹാജരാകണമെന്നു ലോയ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒക്ടോബര്‍ 31നു മുംബൈയിലുണ്ടായിട്ടും അമിത് ഷാ ഹാജരായില്ല. ലോയ ഇതിനെ വിമര്‍ശിച്ചു. ഡിസംബര്‍ 15ലേക്കു കേസ് മാറ്റുകയും ചെയ്തു.

ഡിസംബര്‍ ഒന്നിനായിരുന്നു ലോയയുടെ മരണം. സൊഹ്റാബുദീന്‍ ഷെയ്ഖ് കേസില്‍ അനുകൂല വിധിക്കായി ലോയയ്ക്കു 100 കോടി രൂപ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ വാഗ്ദാനം ചെയ്തിരുന്നുവെന്ന അതീവഗുരുതരമായ ആരോപണം ലോയയുടെ സഹോദരി ഡോ. അനുരാധ ബിയാനി ഉന്നയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular