അയാളുടെ കൂറ്റന്‍ ശരീരം കൊണ്ട് നിര്‍വികാരയായി കിടന്ന എന്റെ ശരീരം ഉഴിഞ്ഞുകൊണ്ടിരുന്നു… പന്ത്രണ്ടാം വയസില്‍ ട്രൂ ലൈസിന്റെ ചിത്രീകരണത്തിനിടെ നേരിട്ട പീഡനകഥ തുറന്ന് പറഞ്ഞ് എലിസ

തൊണ്ണൂറുകളുടെ മധ്യത്തില്‍ ശതകോടികള്‍ വാരിയ ജെയിംസ് കാമറൂണ്‍ -ആര്‍നോള്‍ഡ് ഷ്വാസ്നഗര്‍ ടീമിന്റെ ട്രൂ ലൈസിന്റെ അണിയറയിലെ പീഡനക്കഥ പുറത്ത്. ഡെയര്‍ ഡെവിള്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ത്രസപ്പിച്ച അന്നത്തെ പന്ത്രണ്ടാം വയസുകാരി എലിസ ഡുഷ്‌കുവാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.

ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിഖ്യാത സ്റ്റണ്ട് കോ ഓര്‍ഡിനേറ്റര്‍ ജോയല്‍ ക്രാമര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും അതിനുശേഷം ഷൂട്ടിങ് തീരുവോളം ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് എലിസ നടത്തിയിരിക്കുന്നത്.

അന്ന് പന്ത്രണ്ട് വയസ്സു മാത്രമുള്ള തന്നെ നീന്തല്‍ക്കുളത്തിലേയ്ക്കാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ലൈംഗിക വേഴ്ച നടത്തുകയും പിന്നീട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ കടുത്ത ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയാക്കുകയുമായിരുന്നുവെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച വികാരനിര്‍ഭരമായ കുറിപ്പില്‍ എലിസ പറയുന്നു.

എലിസയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അത്. ട്രൂ ലൈസിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. ഹോളിവുഡിലെ മുന്‍നിര സ്റ്റണ്ട് ഡയറക്ടറായ ജോയല്‍ ക്രാമര്‍ അന്നെന്നെ ലൈംഗികമായി പീഡിപ്പിച്ചു.

അന്നുമുതല്‍ ഇക്കാര്യം എങ്ങനെ തുറന്നുപറയണം എന്നറിയാതെ വിഷമിക്കുകയായിരുന്നു ഞാന്‍. അന്ന് ഇക്കാര്യം ഞാനെന്റെ കുടുംബാംഗങ്ങളോടും മുതിര്‍ന്ന രണ്ട് സുഹൃത്തുക്കളോടും ഒരു മുതിര്‍ന്ന സഹോദരനോടും തുറന്നുപറഞ്ഞു. എന്നാല്‍, ഞാന്‍ ഉള്‍പ്പടെ ആരും അന്നത് കൈകാര്യം ചെയ്യാന്‍ ഒരുക്കമായിരുന്നില്ല.

ഇക്കാര്യം എനിക്ക് മുന്‍പേ തുറന്നു പറഞ്ഞവരോട് അങ്ങേയറ്റത്തെ കടപ്പാടുണ്ട് എനിക്ക്. അവര്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അധിക്ഷേപങ്ങളും തുറന്നുപറയാന്‍ അവര്‍ കാട്ടിയ ചങ്കൂറ്റം ഒടുവില്‍ എനിക്കും ധൈര്യം പകര്‍ന്നിരിക്കുകയാണ്. ഇക്കാലമത്രയും ഇത് ഉള്ളിലൊതുക്കുക എന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ദുസ്സഹമായൊരു അനുഭവമായിരുന്നു.

ഇരുപത്തിയഞ്ച് കൊല്ലം കഴിഞ്ഞിട്ടും അന്നത്തെ കാര്യങ്ങള്‍ നല്ലവണ്ണം ഓര്‍ക്കുന്നുണ്ട് ഞാന്‍. ജോയല്‍ ക്രാമര്‍ അന്ന് എനിക്ക് പ്രത്യേക പരിഗണന തന്നതും എന്നെ വളര്‍ത്തിയെടുക്കുകയാണെന്ന മട്ടില്‍ പടിപടിയായി എന്റെയും എന്റെ കുടുംബാംഗങ്ങളുടെയും വിശ്വാസം പിടിച്ചുപറ്റിയതുമെല്ലാം ഞാന്‍ ഓര്‍ക്കുന്നു. സ്റ്റണ്ട് ടീമിനൊപ്പം ഭക്ഷണം കഴിക്കുകയും അതിനുശേഷം ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നീന്താന്‍ കൊണ്ടുപോവുകയാണെന്ന് വാക്കു കൊടുത്താണ് എന്നെ അന്ന് മിയാമിയിലെ അയാളുടെ ഹോട്ടല്‍ മുറിയിലേയ്ക്ക് കൊണ്ടുപോയത്.

ജാലകശ്ശീലകള്‍ വലിച്ചിടുകയും മുറിയിലെ വെളിച്ചം കെടുത്തുകയും എസി. കൂട്ടിയിടുകയും ചെയ്തെല്ലാം ഞാന്‍ ഓര്‍ക്കുന്നു. എന്നെ കിടക്കയുടെ ഏത് ഭാഗത്താണ് കിടത്തിയതെന്നും എനിക്ക് നല്ലവണ്ണം ഓര്‍മയുണ്ട്. ടി.വി.യില്‍ അന്നയാള്‍ കണ്ട കോണ്‍ഹെഡ്സ് എന്ന സിനിമയും എന്റെ മനസ്സിലുണ്ട്. മുറിയില്‍ നിന്ന് അപ്രത്യക്ഷനായ അയാള്‍ പിന്നീട് വന്നത് അരക്കെട്ട് മാത്രം പേരിന് മറയ്ക്കുന്ന ഒരു ടവലും ധരിച്ചായിരുന്നു. എന്റെ പ്രിയപ്പെട്ട വെള്ള ഡെനിം ഷോര്‍ട്സായിരുന്നു എന്റെ വേഷം. അതുകൊണ്ടു മാത്രമാണ് എനിക്ക് കുറേ നേരത്തേയ്ക്കെങ്കിലും സുരക്ഷിതമായി പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. എന്നെ കിടക്കയില്‍ കിടത്തിയതും അയാളുടെ കൂറ്റന്‍ ശരീരം കൊണ്ട് എന്നെ പൊതിഞ്ഞതും ഉടലാകെ തഴുകിയതുമെല്ലാം ഓര്‍മയുണ്ട്. ഇന്ന് നീ ഉറങ്ങാന്‍ പോകുന്നില്ല, ഉറക്കം നടിക്കുന്നത് നിര്‍ത്തൂ എന്നയാള്‍ ചെവിയില്‍ പറഞ്ഞതും ഞാന്‍ മറന്നിട്ടില്ല. അയാളുടെ കൂറ്റന്‍ ശരീരം കൊണ്ട് നിര്‍വികാരയായി കിടന്ന എന്റെ ശരീരം ഉഴിഞ്ഞുകൊണ്ടിരുന്നു അയാള്‍. എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കൊരു നിര്‍ദേശവും തന്നു. നമ്മള്‍ സൂക്ഷിക്കണം (മറ്റാരും അറിയരുതെന്ന്). അന്നെനിക്ക് പന്ത്രണ്ട് വയസ്സ്. അയാള്‍ക്ക് 36 ഉം.

അതിനുശേഷം ക്രാമര്‍ എന്നെ പിന്‍സീറ്റില്‍ വച്ച് മടിയില്‍ പിടിച്ചുകെടത്തി മുറുക്കെ പിടിച്ചപ്പോള്‍ ടാക്സി ഡ്രൈവര്‍ റിയര്‍ വ്യൂ മിററില്‍ തുറച്ചുനോക്കിയത് എനിക്ക് ഓര്‍മയുണ്ട്. മിയാമി പാലം കടന്ന് ഹോട്ടലില്‍ എന്റെ വീട്ടുകാരിലെത്തും വരെ ഞാന്‍ ആ ഡ്രൈവറുടെ കണ്ണില്‍ നോക്കിയില്ല. പിന്നീട് ജോയല്‍ ക്രാമര്‍ എന്നില്‍ നിന്ന് അകലുന്നത് ഞാന്‍ അറിഞ്ഞു. സെറ്റിലെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു.

ഞാന്‍ ആ രഹസ്യം പങ്കുവച്ച് എന്റെ മുതിര്‍ന്ന പെണ്‍ സുഹൃത്ത് ഒരു ദിവസം കാറോടിച്ച് ഹോളിവുഡ് കുന്നുകള്‍ കടന്ന് സെറ്റിലെത്തി അയാളെ കണ്ടതും ഞാന്‍ ഓര്‍ക്കുന്നുണ്ട്. അന്നു തന്നെ യദൃശ്ച്യ ഹാരിയര്‍ ജെറ്റില്‍ വച്ചെടുത്ത ഒരു സ്റ്റണ്ട് സീനില്‍ എനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാരിയെല്ല് പൊട്ടിയ ഞാന്‍ അന്ന് വൈകീട്ടു വരെ ആശുപത്രിയില്‍ കഴിഞ്ഞു. ആക്ഷന്റെ കാര്യത്തില്‍ പുതിയ പാത വെട്ടിത്തെളിച്ച ട്രൂ ലൈസിനുവേണ്ടിയുള്ള ഷൂട്ടിങ്ങും റിഹേഴ്സലുകളുമായി കടന്നുപോയ ആ മാസങ്ങളില്‍ എന്റെ സുരക്ഷ പൂര്‍ണമായും ജോയല്‍ ക്രാമറിന്റെ കൈയിലായിരുന്നു. എന്റെ പന്ത്രണ്ട് വയസ്സു മാത്രം പ്രായമുള്ള എന്റെ ശരീരത്തില്‍ അയാള്‍ എന്നും വയറുകള്‍ കെട്ടിവരിഞ്ഞിടും. ഇരുപത്തിയഞ്ച് നിലയുള്ള കെട്ടിടത്തില്‍ നിന്ന് ടവര്‍ ക്രെയിനില്‍ എന്നെ ആകാശത്ത് നിന്ന് തൂക്കിയിടും. അക്ഷരാര്‍ഥത്തില്‍ എന്റെ ജീവന്‍ അയാളുടെ കൈകളിലായിരുന്നു. എന്റെ സംരക്ഷകനാവേണ്ട ആള്‍ സത്യത്തില്‍ എന്റെ പീഡകനാവുകയായിരുന്നു.

ഇപ്പോള്‍ എന്തിന് ഇങ്ങനെ തുറന്നു സംസാരിക്കുന്നു. അന്നെനിക്ക് പന്ത്രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ക്ക് മുപ്പത്തിയാറും. അന്നത് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല. അന്ന് സെറ്റിലുള്ള മുതിര്‍ന്ന ഒരാള്‍ക്ക് പോലും പ്രത്യേക പരിഗണനയുടെ മറവില്‍ എനിക്കെതിരെ അയാള്‍ കാട്ടിയ മൃഗീയവാസനകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുരുന്ന് ഇര എന്ന് അര്‍ഥം വരുന്ന ജെയില്‍ബെയ്റ്റ് എന്നു വിളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു മുതിര്‍ന്ന സഹോദരനോട് ഇതിന്റെ അര്‍ഥം ചോദിച്ചത് എനിക്ക് ഓര്‍മയുണ്ട്.

അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ താഴെയുള്ളവര്‍ തുറന്നുപറയുന്നതിന്റെ സംഘര്‍ഷങ്ങള്‍ എനിക്ക് മനസ്സിലാവും. ഒരു തുറന്നു പറച്ചില്‍ എത്രമാത്രം ദുഷ്‌കരമാണെന്നും എനിക്കറിയാം. അന്ന് ഞാന്‍ ഒരു കുട്ടിയായിരുന്നു. അയാളുടെ വൃത്തികെട്ട പ്രവര്‍ത്തികള്‍ മുതിര്‍ന്നവര്‍ ആരെങ്കിലും കണ്ടെത്തിയിരിന്നെങ്കിലോ എന്നെ ഹോട്ടലിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിലോ എന്റെ ജീവിതം എത്രമേല്‍ മാറിപ്പോകുമായിരുന്നുവെന്ന് ഞാന്‍ ഓര്‍ത്തിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോയല്‍ ക്രാമറുടെ കള്ളക്കളികള്‍ കണ്ടുപിടിക്കപ്പെടുകയും സിനിമാരംഗം വിടാന്‍ അയാള്‍ നിര്‍ബന്ധിതനാവുകയും ചെയ്തതായി ഞാന്‍ അറിഞ്ഞിരുന്നു. എന്നാല്‍ അയാള്‍ ഇപ്പോഴും ഈ രംഗത്തെ ഉയര്‍ന്ന നിലയില്‍ തന്നെ ജോലി ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ അറിയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അയാള്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ഞാന്‍ ഇന്റര്‍നെറ്റില്‍ കണ്ടിരുന്നു. അതുവരെ ആ ചിത്രം എന്നെ വേട്ടയാടുകയാണ്. ഇനി മേലില്‍ ആ പഴയ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ എനിക്കാവില്ല.

പല കാര്യങ്ങളിലും ഹോളിവുഡ് എനിക്ക് ഒരുപാട് ഗുണങ്ങള്‍ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഒരു ബാലതാരമായിരുന്ന എന്നെ സംരക്ഷിക്കുന്നതില്‍ ഹോളിവുഡ് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്റെ കഥാപാത്രങ്ങളായ ഫെയ്ത്തിനെയോ മിസ്സിയെയോ എക്കോയെയെപ്പോലെയോ അല്ല തന്റേടിയായ ഒരു പെണ്ണായാണ് ഞാന്‍ സ്വയം കരുതിയിരുന്നത്. തങ്ങളെ പീഡിപ്പിച്ചവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എന്റെ കഥാപാത്രങ്ങള്‍ പ്രേരണ നല്‍കിയെന്ന് പലരും പില്‍ക്കാലത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ഈ തുറന്നുപറച്ചില്‍ ഭാവിയിലുളള പീഡനങ്ങളില്‍ നിന്നെങ്കിലും ഇവരെ സംരക്ഷിക്കട്ടെ.

ഇപ്പോള്‍ ഓരോ തുറന്നുപറച്ചിലും സമാനമായ സംഭവങ്ങളും സത്യങ്ങളും വിളിച്ചുപറഞ്ഞുകൊണ്ട് എന്റെ ഐ ഫോണിന്റെ സ്‌ക്രീനില്‍ വന്നു വീഴുന്ന ബാനറുകളും എന്റെ നിശ്ചയദാര്‍ഢ്യം ഇരട്ടിയാക്കുകയാണ്. ഇപ്പോള്‍ എന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍, എന്നെ പീഡിപ്പിച്ചയാളെ വെളിപ്പെടുത്തിയപ്പോള്‍ വല്ലാത്തൊരു ശാന്തതയാണ് അനുഭവിക്കാനാവുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular