കോട്ടയത്ത് പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചിട്ടു; കാമുകന്‍ അറസ്റ്റില്‍, പീഡനം എതിര്‍ത്തപ്പോള്‍ കൊലപാതകം

കോട്ടയം: അയര്‍കുന്നത്ത് മൂന്നു ദിവസം മുന്‍പു കാണാതായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 15കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അയര്‍കുന്നം മാലം സ്വദേശിയായ ടിപ്പര്‍ ഡ്രൈവര്‍ അജേഷിനെ അറസ്റ്റു ചെയ്തു. മൊബൈല്‍ പ്രണയത്തിനൊടുവിലാണു കൊലപാതകമെന്നാണു പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. സംശയം തോന്നിയാണു യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്. പെണ്‍കുട്ടിയെ കൊന്നതായി ഇയാള്‍ പൊലീസിനോടു വെളിപ്പെടുത്തുകയായിരുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്‌സ് കമ്പനിയിലാണു പെണ്‍കുട്ടിയുടെ മൃതദേഹം ഇയാള്‍ കുഴിച്ചിട്ടത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു.

പീഡിപ്പിക്കാനുള്ള ശ്രമം എതിര്‍ത്തതിനെ തുടര്‍ന്നാണു പെണ്‍കുട്ടിയെ കൊന്നതെന്നു പ്രതി മൊഴി നല്‍കി. മൊബൈല്‍ വഴിയാണു പെണ്‍കുട്ടിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. വ്യാഴാഴ്ച പെണ്‍കുട്ടിയെ അനുനയിപ്പിച്ചു ലോറിയില്‍ കയറ്റി കൊണ്ടു പോയി. ഹോളോബ്രിക്‌സ് കമ്പനിയില്‍ എത്തിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തു. ഇതിന്റെ ദേഷ്യത്തില്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

കമ്പനിക്കു പിന്നിലെ വാഴത്തോപ്പിലാണു മൃതദേഹം കുഴിച്ചു മൂടിയത്. വെള്ളിയാഴ്ച പതിവു പോലെ അജേഷ് ലോറി ഓടിക്കാനും പോയി. വെള്ളിയാഴ്ചയാണു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. ഫോണ്‍ വിളിപ്പട്ടികയില്‍നിന്നു അജേഷുമായുള്ള ബന്ധം പിടികിട്ടി. രാവിലെ മുതല്‍ ചോദ്യം ചെയ്‌തെങ്കിലും സമ്മതിച്ചിച്ചില്ല. ഉച്ചയോടെ കുറ്റം സമ്മതിക്കുകയും കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular