യു.പിയില്‍ കക്കൂസിനും രക്ഷയില്ല.. കക്കൂസിനെയും കാവി വല്‍ക്കരിച്ച് യോഗി സര്‍ക്കാര്‍

ലക്‌നൗ: യുപിയില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സ്ഥാനമേറ്റ ശേഷം സമസ്ത മേഖലകളും കാവിവത്കരണമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും ബസ്സുകള്‍ക്കും ഹജ്ജ് ഹൗസിനും പിന്നാലെ സംസ്ഥാനത്തെ ശൗചാലയങ്ങള്‍ക്കും കാവി നിറം പൂശിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയിലെ കക്കൂസകള്‍ക്കാണ് യുപി സര്‍ക്കാര്‍ കാവി നിറം നല്‍കിയിരുന്നത്. ഇവിടെ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കക്കൂസകള്‍ക്കാണ് കാവി നിറം നല്‍കിയത്. കാവിനിറം പൂശുന്ന കാര്യം എല്ലാവരും ചേര്‍ന്ന തീരുമാനിച്ചതാണെന്നു ഗ്രാമ മുഖ്യനായ വേദ് പാല്‍ അഭിപ്രായപ്പെട്ടു. വെള്ളനിറം എളുപ്പം അഴുക്കാവും. കാവിനിറത്തിന് ആ പ്രശ്‌നമില്ല. അതിനാലാണ് കൂട്ടായി എല്ലാവരും കൂടി കാവി തിരഞ്ഞെടുത്തെന്നും കാവിപൂശാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന സമ്മര്‍ദ്ദങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ഗ്രാമത്തില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് 350ഓളം കക്കൂസാണ് നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 100 എണ്ണത്തിനു കാവി പൂശിയിരിക്കുന്നത്. ബാക്കി 250 എണ്ണത്തിനു വരും ദിവസങ്ങള്‍ കാവി പൂശും.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ ബസുകള്‍, സ്‌കൂള്‍ ബാഗുകള്‍, സര്‍ക്കാര്‍ ലഘുലേഖകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയൊക്കെ കാവിനിറത്തിലാക്കിയിരുന്നു.

ഇക്കഴിഞ്ഞ ഒക്ടബോറിലാണ് മുഖ്യമന്ത്രിയുടെ ഓഫീസായ ലാല്‍ ബഹദൂര്‍ ശാസ്ത്രിഭവന്‍ കാവി പൂശിയത്. ഇതിന് പിന്നാലെ തന്നെ സെക്രട്ടറിയേറ്റിനും കാവി നിറം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കാവി നിറം ലക്‌നൗവിലെ ഹജ്ജ് ആസ്ഥാനത്തേക്കും എത്തിയത്. ശേഷം സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ക്കും കാവി പെയിന്റ് അടിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തലസ്ഥാനത്തെ 80 വര്‍ഷം പഴക്കമുള്ള പൊലീസ് സ്റ്റേഷനാണ് ആദ്യഘട്ടത്തില്‍ കാവി നിറം പൂശുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular