മോഹന്‍ലാല്‍ കാരണം ഒരു വലിയ അപകടത്തല്‍ നിന്ന് രക്ഷപ്പെട്ടെന്ന് സത്യന്‍ അന്തിക്കാട്

മോഹന്‍ലാലിന്റെ തമാശകളെ പറ്റി ഇതിനുമുമ്പും സത്യന്‍ അന്തിക്കാട് പറഞ്ഞ് നമ്മള്‍ കേട്ടി്ടുണ്ട്. അത്തരം ഒരു സംഭവത്തെകുറിച്ച് സത്യന്‍ അന്തിക്കാടിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മോഹന്‍ലാലും സത്യന്‍ അന്തിക്കാടും അടുത്തസുഹൃത്തുക്കളാണ്. പലപ്പോഴും മോഹന്‍ലാല്‍ ഫോണിലൂടെയും അല്ലാതെയും സത്യന്‍ അന്തിക്കാടിനെ പറ്റിക്കാറുണ്ട്. അങ്ങനൊരു സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘ഭയങ്കര കുറുമ്പനാണ് മോഹന്‍ലാല്‍. ഒരു കഥാപാത്രമോ സന്ദര്‍ഭമോ മനസ്സില്‍വച്ചു കൊണ്ടുപോകുന്ന വ്യക്തിയല്ല മോഹന്‍ലാല്‍. എന്നാല്‍ ജീവിതത്തില്‍ മോഹന്‍ലാല്‍ തിരിച്ചാണ്. എന്നെ ഏറ്റവും കൂടുതല്‍ പറ്റിച്ചിട്ടുള്ളതും മോഹന്‍ലാല്‍ തന്നെ.

നാടോടിക്കാറ്റ് റിലീസ് ചെയ്ത സമയം. അന്തിക്കാട് ഞാന്‍ അന്ന് താമസിച്ചിരുന്ന വീട്, റോഡില്‍ നിന്നും ഒരു ഇടവഴി കയറി വേണം എത്താന്‍. വൈകിട്ട് വരാന്തയില്‍ ഇരിക്കുമ്പോള്‍ ദൂരെ നിന്നും മോഹന്‍ലാലിനെപ്പോലൊരാള്‍ ആ ഇടവഴിയിലൂടെ വരുന്നു. അടുത്തുവന്നപ്പോള്‍ മനസ്സിലായി അത് മോഹന്‍ലാലും കൂടെയുള്ളത് സെഞ്ചുറി ഫിലിംസിലെ കൊച്ചുമോനും ആണെന്ന്.

ഞാന്‍ ആദ്യം ആലോചിച്ചത് ആരും കണ്ടില്ലെ എന്നാണ്, ഇത്രയും പ്രശസ്തനായൊരു താരം അന്തിക്കാട് പോലൊരു ഗ്രാമത്തിലേക്ക് കൂസലില്ലാതെ കയറിവരുകയാണ്. വീട് എങ്ങനെ കണ്ടുപിടിച്ചെന്ന് ചോദിച്ചപ്പോള്‍ ലാല്‍ പറഞ്ഞു, കൈ വച്ച് മുഖം മറച്ചൊക്കെയാണ് ചോദിച്ച് വന്നതെന്ന്. എനിക്ക് വലിയ സന്തോഷമായി.

ഞാന്‍ വെറുതെ ഒരുകാര്യത്തിനല്ല വന്നതെന്നും കാറില്‍ ഒരു വ്യക്തി ഇരിപ്പുണ്ടെന്നും അദ്ദേഹം കൊലക്കേസില്‍ പ്രതിയാണെന്നും മോഹന്‍ലാല്‍ എന്നോട് പറഞ്ഞു. തനിക്ക് നേരിട്ട് പരിചയമില്ലെന്നും സിനിമയിലെ ഏതോ നിര്‍മാതാവാണെന്നും കുറച്ചുദിവസത്തേക്ക് ഇദ്ദേഹത്തെ ഒളിപ്പിക്കണമെന്നും ലാല്‍ പറയുകയാണ്. ഒളിപ്പിക്കില്ലെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ലാലിനോട് ഇതെങ്ങനെ പറയുമെന്നായിരുന്നു എന്റെ ആകുലത. അങ്ങനെ ഒരരമണിക്കൂര്‍ നേരം എന്നെ മുള്‍മുനയില്‍ നിര്‍ത്തി.

ഈ വീട്ടില്‍ പറ്റില്ലെങ്കില്‍ ചേട്ടന്റെ വീട്ടില്‍ താമസിപ്പിക്കൂ, അല്ലെങ്കില്‍ വീട്ടിലെ പണിക്കാരനാക്കൂ എന്നൊക്കെയാണ് ലാല്‍ പറയുന്നത്. അപ്പോഴേക്കും ആളുകളൊക്കെ വരാന്‍ തുടങ്ങി. അവസാനം കൊച്ചുമോന്റെ മുഖത്തെ ചിരികണ്ടിട്ടാണ് പറ്റിച്ചതാണെന്ന് എനിക്ക് മനസ്സിലായത്. ഇത് ഒന്നല്ല ഓരോ തവണയും. ചിലപ്പോള്‍ ഫോണ്‍ വിളിച്ചാകും ലാല്‍ പറ്റിക്കുക.

ഈ അടുത്ത് വലിയൊരു അപകടത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഏറുന്നതിന് തൊട്ടുമുന്‍പുള്ള സമയം. ഒരു പരിപാടിയില്‍ പങ്കെടുത്തു കഴിഞ്ഞ് ഞാന്‍ കാറില്‍ വീട്ടിലേക്ക് മടങ്ങുകയാണ്. അപ്പോഴാണ് ഒരു ഫോണ്‍കോള്‍. മറുതലയ്ക്കല്‍ കേട്ടുപരിചയുമുള്ള ശബ്ദമാണ്.

‘ഹലോ, ഇത് പിണറായി വിജയനാണ്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ വിളിച്ചതാണ്.’ എനിക്ക് മനസ്സിലായി ഇത് മോഹന്‍ലാല്‍ ആണെന്ന്. പിണറായി സഖാവ് എന്നെ വിളിക്കേണ്ട കാര്യമില്ലല്ലോ?

ആദ്യം ഞാന്‍ ഞെട്ടി. ഇത് സത്യമാണോ എന്ന് സംശയിച്ചു. മോഹന്‍ലാല്‍ ഇത്തരത്തില്‍ പലതവണ വിളിച്ച് പറ്റിച്ചിട്ടുള്ളതാണ്. ഇത് ലാലിന്റെ പണിയാണെന്ന് ഉറപ്പിച്ചു. ‘ഒന്നു വച്ചിട്ട് പോ മോനേ, നിന്റെ വേല ഇനി നടക്കില്ല’. എന്നുപറയാനാണ് തോന്നിയത്. എന്നാലും എവിടംവരെ പോകുമെന്ന് നോക്കാമെന്നായി. ഒടുവില്‍ ‘തീര്‍ച്ചയായും എത്താം സഖാവേ എന്നുപറഞ്ഞ് ഞാന്‍ ഫോണ്‍വച്ചു.

സാധാരണ ഇങ്ങനെ പറ്റിച്ചതിന് ശേഷം ഉടന്‍ ലാല്‍ വിളിക്കാറുണ്ട്. അങ്ങനെ വിളിക്കുമ്പോള്‍ അങ്ങോട്ട് തിരിച്ചടിക്കാനുള്ള തയാറെടുപ്പിലായി പിന്നീട് ഞാന്‍. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മോഹന്‍ലാലിന്റെ കോള്‍ വരുന്നില്ല. എന്നാല്‍ അങ്ങോട്ട് വിളിച്ച് രണ്ടുപറയാമെന്ന് കരുതി ലാലിനെ വിളിച്ചു. ഭാവഭേദങ്ങളില്ലാതെ ലാല്‍ ഫോണെടുത്തു. എന്താ സത്യേട്ടാ എന്നൊരു ചോദ്യം.

‘ഇനിയും പറ്റിക്കാന്‍ നോക്കണ്ട, നീ അല്ലേ പിണറായി സഖാവിന്റെ പേരും പറഞ്ഞ് കുറച്ച് മുന്‍പ് എന്നെ വിളിച്ചത്. നീ ആണെന്ന് അറിഞ്ഞോണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.’ ലാലിന്റെ മറുപടിയിലാണ് പിന്നെ ചിത്രം മാറിമറിയുന്നത്. ‘പിണറായി സഖാവ് എന്നെയും വിളിച്ചിരുന്നു.’

ചടങ്ങില്‍ ക്ഷണിക്കപ്പെടേണ്ട സംസ്‌കാരിക പ്രവര്‍ത്തകരെ അദ്ദേഹം നേരിട്ട് ക്ഷണിച്ചതാണ്. എന്നെ വിളിച്ചത് സാക്ഷാല്‍ പിണറായി വിജയനാണെന്ന കാര്യം അപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്. എന്റെ മഹാഭാഗ്യത്തിനാണ് ഒന്നും പറയാതിരുന്നത്. ‘പോടാ പോയി പണിനോക്കടാ’ എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ ഇവിടെ ഇങ്ങനെ ഇരിക്കാന്‍ കഴിയില്ലായിരുന്നു.സത്യന്‍ അന്തിക്കാട് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular