‘ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്..; വേറെ നിവൃത്തിയില്ല’…. മുഖ്യമന്ത്രിക്ക് കത്തെഴുതി ജീവനൊടുക്കി

ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തിക പ്രശ്‌നങ്ങളും പട്ടിണിയും സഹിക്കാനാവാതെ ഹോട്ടല്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ചിട്ട് ജീവനൊടുക്കി. വെള്ളാശേരി കാശാംകാട്ടില്‍ രാജു ദേവസ്യയെ (55) തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. തറവാട്ടില്‍ പോയി അമ്മയെ കണ്ട ശേഷം രാജു തൊട്ടടുത്ത മുറിയില്‍ ജീവനൊടുക്കുകയായിരുന്നു.

14 വര്‍ഷമായി ഹോട്ടലിലെ സപ്‌ലയറായി ജോലി ചെയ്യുകയായിരുന്നു രാജു. ലോക്ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ടു. നാലുമാസമായി വീട്ടു വാടക കൊടുക്കാനായിട്ടില്ല. മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വന്നതും മരണ കാരണമായി ബന്ധുക്കള്‍ പറയുന്നു.

”ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാന്‍ പോലും കഴിയുന്നില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വയ്ക്കാന്‍ സഹായിക്കണം, കൈയൊഴിയരുത് ” . രാജുവിന്റെ പോക്കറ്റില്‍ നിന്നു കിട്ടിയ മുഖ്യമന്ത്രിക്കുള്ള കത്തില്‍ പറയുന്നു.

രാജുവും ഭാര്യ ഷീലയും എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ എയ്ഞ്ചലും നാലാം ക്ലാസുകാരനായ ഇമ്മാനുവലും എട്ടു വര്‍ഷമായി കെഎസ്പുരം അലരിയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ഷീലയുടെ സ്വര്‍ണം വിറ്റ് ഏഴ് സെന്റ് സ്ഥലം വാങ്ങിയിരുന്നു. വീടു വയ്ക്കാന്‍ സാമ്പത്തിക സഹായത്തിന് പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിട്ടില്ല.

വെള്ളാശേരിയിലെ തറവാട്ടില്‍ സഹോദരനോടൊപ്പമാണ് രാജുവിന്റെ അമ്മ അന്നമ്മയുടെ താമസം. ഒരു വര്‍ഷമായി തളര്‍ന്നു കിടപ്പിലാണ്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ അന്നമ്മയല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. പുറത്ത് പോയിരുന്ന അനുജന്‍ സന്തോഷ് തിരിച്ചെത്തിയപ്പോഴാണ് രാജുവിനെ വീട്ടിലെ മരിച്ച നിലയില്‍ കണ്ടത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7