കല്‍പ്പറ്റ: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് ഹർത്താൽ. ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസുമാണ് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഹർത്താലിനെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളൊന്നും പിന്തുണച്ചിട്ടില്ല. ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. ബസുകൾ ഓടിക്കുമെന്ന് ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.
വയനാട് നൂല് പുഴയിൽ ഇന്നലെയാണ് (ചൊവ്വ, ഫെബ്രുവരി 11) ആദിവാസി യുവാവായ മാനു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതേതുടർന്ന് രാഷ്ട്രീയ പാർട്ടികളുടെ അടക്കം നേതൃത്വത്തിൽ പ്രതിഷേധവും പിക്റ്റിങും നടന്നിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും ബസ് നിർത്തിവെച്ചുകൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തിവെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരൻ അറിയിച്ചു.