ആവേശപ്പോരാട്ടം; ന്യൂസിലാൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 70 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 397 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 എല്ലാവരും പുറത്തായി. 9.5 ഓവറില്‍ 57ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിനെ തകര്‍ത്തത്. ഇതോടെ വിക്കറ്റ് വേട്ടയില്‍ ഒന്നാമെത്താനും ഷമിക്ക് (23) സാധിച്ചു. ഡാരില്‍ മിച്ചല്‍ (119 പന്തില്‍ 134) വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ ന്യൂസിലന്‍ഡിന് നഷ്ടമായി. ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇരുവരേയും വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ പിടിച്ച് പുറത്താക്കി. നാലാം വിക്കറ്റില്‍ കെയ്ന്‍ വില്യംസണ്‍ (69) – മിച്ചല്‍ സഖ്യം 181 റണ്‍സ് കൂട്ടിചേര്‍ത്തു. വില്യംസണ്‍ സൂക്ഷ്മതയോടെ കളിച്ചെങ്കിലും പാതിവഴിയില്‍ വീണു. ഷമിയുടെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച്. പിന്നാലെ എത്തിയ ടോം ലാഥമിന് (0) തിളങ്ങാനായില്ല. അതേ ഓവറില്‍ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഗ്ലെന്‍ ഫിലിപ്‌സ് (33 പന്തില്‍ 41) – മിച്ചല്‍ സഖ്യം ക്രീസിലുണ്ടായിരുന്നപ്പോള്‍ ന്യൂസിലന്‍ഡിന് പ്രതീക്ഷയുണ്ടായിരുന്നു. ഇരുവരും 79 റണ്‍സ് കൂട്ടിചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ബുമ്ര, ഫിലിപ്‌സിനെ പുറത്താക്കിയതോടെ കളിമാറി. അടുത്ത ഓവറില്‍ മാര്‍ക്ക് ചാപ്മാനെ (2) കുല്‍ദീപും തിരിച്ചയച്ചു. മിച്ചലിന്റെ പോരാട്ടം 46-ാം ഓവറില്‍ ഷമിയും അവസാനിപ്പിച്ചുകൊടുത്തു. ഇതോടെ ഷമി അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. പിന്നീട് ടിം സൌത്തി (9), ലോക്കി ഫെര്‍ഗൂസണ്‍ (6) എന്നിവരെ പുറത്താക്കി ഷമി ഏഴ് വിക്കറ്റ് പൂര്‍ത്തിയാക്കി. ഈ ലോകകപ്പില്‍ മൂന്നാം തവയാണ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലായി മത്സരം കൂടിയായിരുന്നിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് (49) കോലി മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും റണ്‍സെന്ന റെക്കോര്‍ഡും സച്ചിനില്‍ (673) നിന്ന് കോലി തട്ടിയെടുത്തു. 711 റണ്‍സാണ് കോലിയുടെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്. എപ്പോഴത്തേയും പോലെ മികച്ച തുടക്കം നല്‍കിയ ശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (29 പന്തില്‍ 47) മടങ്ങുന്നത്. രോഹിത്തിനെ സൗത്തി, കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ കൈകളിലെത്തിക്കുമ്പോള്‍ ഇന്ത്യ 8.2 ഓവറില്‍ 71 റണ്‍സ് നേടിയിരുന്നു.

പിന്നാലെ കോലി ക്രീസിലേക്ക്. കോലി സൂക്ഷിച്ച് കളിച്ചപ്പോള്‍ ഗില്‍ ഒരറ്റത്ത് ആക്രമണം തുടര്‍ന്നു. എന്നാല്‍ അധികനേരം അദ്ദേഹത്തിന് ക്രീസില്‍ തുടരനായില്ല. മുംബൈയിലെ കനത്ത ചൂടില്‍ തളര്‍ന്ന ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി. മടങ്ങുമ്പോള്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഗില്‍ നേടിയിരുന്നു. വൈകാതെ കോലി തന്റെ അമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കി. 113 പന്തുകള്‍ നേരിട്ട കോലി 117 റണ്‍സാണ് ഒന്നാകെ നേടിയത്. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്. 48-ാം ഓവറില്‍ ശ്രേയസ് അയ്യരും സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. 70 പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് എട്ട് സിക്‌സും നാല് ഫോറും നേടി. 49-ാം ഓവറില്‍ ട്രന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കിയാണ് ശ്രേയസ് മടങ്ങുന്നത്. സൂര്യകുമാര്‍ യാദവ് (1) അവസാന ഓവറില്‍ മടങ്ങി. ഗില്ലിനൊപ്പം കെ എല്‍ രാഹുല്‍ (39) പുറത്താവാതെ നിന്നു. കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, നെതര്‍ലന്‍ഡ്‌സിനെതിരെ അവസാന ലീഗ് മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കക്കെതിരെ അവസാന മത്സരം ജയിച്ച ടീമില്‍ ന്യൂസിലന്‍ഡും മാറ്റം വരുത്തിയിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular