ഗെയിംസ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞ് സാബ്ലെ…ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങിന് സ്വര്‍ണം;

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യ. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വര്‍ണമണിഞ്ഞത്.

പിന്നാലെ ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. 20.36 മീറ്റര്‍ കണ്ടെത്തിയാണ് താരം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 13 ആയി. നിലവില്‍ 13 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 45-ല്‍ എത്തി.

അതേസമയം വനിതകളുടെ 50 കി.ഗ്രാം വിഭാഗത്തില്‍ സെമിയില്‍ തായ്‌ലന്‍ഡിന്റെ ചുതാമത് റസ്‌കത്തിനോട് പരാജയപ്പെട്ടതോടെ നിഖാത് സരീന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 43-ാം മെഡലാണിത്. നേരത്തേ ക്വാര്‍ട്ടറില്‍ ജോര്‍ദാന്റെ ഹനാന്‍ നാസറെ വെറും 53 സെക്കന്‍ഡില്‍ ഇടിച്ചിട്ട് സെമിയിലെത്തിയതോടെ താരം പാരിസ് ഒളിമ്പിക്സിനുള്ള യോഗ്യതയും ഉറപ്പാക്കിയിരുന്നു.

എട്ടാം ദിനമായ ഞായറാഴ്ച ഷൂട്ടിങ്ങിലാണ് ഇന്ത്യ തിളങ്ങിയത്. പുരുഷന്‍മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തിയ കിയാനന്‍ ഡാറിയസ് ചെനായ് വെങ്കലം നേടി. എട്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാം മെഡലായിരുന്നു ഇത്. നേരത്തേ പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. സൊരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍ എന്നിവര്‍ക്കൊപ്പം സ്വര്‍ണം നേടിയ കിയാനന്‍ ഡാറിയസ് ചെനായ് തന്നെയാണ് ഇപ്പോള്‍ വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടിയത്.
കിയാനന്‍ ഡാറിയസ് ചെനായ്, സൊരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍

അതേസമയം വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ ടീം വെള്ളി നേടി. മനീഷ കീര്‍, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

നേരത്തേ വനിതകളുടെ ഗോള്‍ഫില്‍ അതിഥി അശോക് വെള്ളി നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അതിഥി സ്വന്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular