ഈ റുപ്പി കൊച്ചിയിലും എത്തുന്നു.. എന്താണ് ഈ റൂപ്പി?

ന്യൂഡല്‍ഹി: ഈ റുപ്പി കൊച്ചിയിലും എത്തുന്നു.പൊതുജനങ്ങള്‍ക്ക് വിനിമയം ചെയ്യാവുന്ന റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (ഇ–റുപ്പീ റീട്ടെയ്ല്‍) പരീക്ഷണ ഇടപാട് കൊച്ചിയടക്കം 13 നഗരങ്ങളില്‍. ആദ്യഘട്ടമായി ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ ഡിസംബര്‍ 1–ന് നടക്കും. തുടര്‍ന്ന് കൊച്ചി, അഹമ്മദാബാദ്, ഗാങ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ലക്‌നൗ, പട്‌ന, ഷിംല എന്നീ നഗരങ്ങളിലും പരീക്ഷണം നടക്കും. അച്ചടിച്ച നോട്ടിനു പകരം മൊബൈല്‍ ഫോണിലെ ആപ്പില്‍ കൊണ്ടു നടക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അഥവാ ഇ–രൂപ.

നാളത്തെ പരീക്ഷണ ഇടപാട് നടത്തുക സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക് എന്നിവയായിരിക്കും. തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, കോട്ടക് മഹീന്ദ്ര തുടങ്ങിയവ ഇതിന്റെ ഭാഗമാകും. ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കുള്ള ഇ–റുപ്പി ഹോള്‍സെയില്‍ ഇടപാടുകളുടെ പരീക്ഷണം ഈ മാസം ആദ്യം വിജയകരമായി നടത്തിയിരുന്നു.

ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കിയെന്നു കരുതി പ്രിന്റ് ചെയ്ത കറന്‍സി നിര്‍ത്തുമെന്ന് അര്‍ഥമില്ല. അച്ചടിച്ച കറന്‍സി കൈമാറുന്നതുപോലെ തന്നെ ഇടനിലക്കാരനില്ലാത്ത ഇടപാടായിരിക്കും ഡിജിറ്റല്‍ രൂപ കൊണ്ടു സാധ്യമാകുക. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരു വ്യക്തിക്ക് അച്ചടിച്ച കറന്‍സി ഉപയോഗിച്ച് കടയില്‍ നിന്ന് സാധനം വാങ്ങാമെന്നതുപോലെ ബാങ്ക് അക്കൗണ്ടില്ലാതെ ഒരാള്‍ക്കും ഡിജിറ്റല്‍ ടോക്കണ്‍ വിനിമയം ചെയ്യാം. ഇ–റുപ്പീ സൂക്ഷിക്കുന്നത് ഫോണിലെ നിശ്ചിത വോലറ്റിലായിരിക്കും.

എന്താണ് ഗുണം?

അക്കൗണ്ടില്‍ കിടക്കുന്ന പണത്തിന്റെ ഡിജിറ്റല്‍ രൂപമെന്നതിനേക്കാള്‍ സ്വന്തമായി മൂല്യമുള്ളതാണ് ഇ–റുപ്പി.

ഇടപാടുകളുടെ സ്വകാര്യത ഉറപ്പാക്കാന്‍ പലരും കറന്‍സി നോട്ടാണ് നല്‍കാറുള്ളത്.

ചെറിയ തുകയെങ്കില്‍ ഇതേ കാര്യം ഇ–റുപ്പി വഴിയും നിറവേറ്റാം. ഉദാഹരണത്തിന് നമ്മള്‍ ഒരു കടയില്‍ നിന്ന് നിശ്ചിത സാധനം വാങ്ങുന്നു. എന്നാല്‍ ആ ഇടപാട് നമ്മുടെ അക്കൗണ്ടില്‍ രേഖപ്പെടുത്തേണ്ടതില്ലെങ്കില്‍ കറന്‍സിയാണ് നമ്മള്‍ നല്‍കാറുള്ളത്. ഇതിനു പകരം ബാങ്ക് അക്കൗണ്ടിലെ പണം ഇ–റുപ്പിയാക്കി മാറ്റി നല്‍കാം. അക്കൗണ്ടിലെ പണമാണ് ചെലവഴിക്കുന്നതെങ്കിലും കറന്‍സി നല്‍കുന്നതു പോലെ തന്നെ സ്വകാര്യമായി ഇടപാട് നടത്താം. ചുരുക്കത്തില്‍ കറന്‍സി കൊണ്ടുനടക്കാതെ തന്നെ ഓണ്‍ലൈനായി നിശ്ചിത തുക അതേ രീതിയില്‍ തന്നെ വിനിമയം ചെയ്യാന്‍ അവസരമൊരുങ്ങും. വലിയ തുകകളുടെ കൈമാറ്റത്തിന് കൂടുതല്‍ നിബന്ധനകള്‍ വന്നേക്കും.

ഇ–റുപ്പി ഇടപാട് എങ്ങനെ?

നിലവില്‍ പ്രാബല്യത്തിലുള്ള കറന്‍സി, നാണയം എന്നിവയുടെ അതേ മൂല്യമുള്ള ഡിജിറ്റല്‍ ടോക്കണുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും.

പ്രിന്റഡ് കറന്‍സ് ബാങ്കില്‍ നിന്ന് ലഭിക്കുമെന്നതു പോലും ഇതും ബാങ്കുകള്‍ വഴിയാണ് ജനങ്ങളിലേക്ക് എത്തുന്നത്.

ഉപയോക്താവിന്റെ ഫോണിലെ പ്രത്യേക ഇ–റുപ്പി ഡിജിറ്റല്‍ വോലറ്റിലായിരിക്കും ഈ ടോക്കണുകള്‍ സൂക്ഷിക്കുക.

വ്യക്തികള്‍ തമ്മിലും കടകളിലും ഇതുപയോഗിച്ച് പണമിടപാട് നടത്താം. കടയിലെ ക്യുആര്‍ കോ!ഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കാം.

അച്ചടിച്ച കറന്‍സിക്ക് പലിശയില്ലെന്നതുപോലെ ഇതിനും പലിശയുണ്ടാകില്ല.

എന്താണ് ഇ–റുപ്പി?

റിസര്‍വ് ബാങ്ക് നിലവില്‍ അച്ചടിച്ച കറന്‍സി നോട്ട് ആണല്ലോ പുറത്തിറക്കുന്നത്. അച്ചടിച്ച നോട്ടിനു പകരം മൊബൈല്‍ ഫോണിലെ ആപ്പില്‍ കൊണ്ടു നടക്കാവുന്ന ഒരു ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കിയാലോ? ഇതിനെയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) എന്നു വിളിക്കുന്നത്. എന്നു കരുതി പ്രിന്റ് ചെയ്ത കറന്‍സി നിര്‍ത്തുമെന്ന് അര്‍ഥമില്ല.

യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റില്‍ പണം ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പോകുന്നത്. എന്നാല്‍ സിബിഡിസിയില്‍ ബാങ്കുകള്‍ തമ്മിലുള്ള കൈമാറ്റമില്ല. സെന്‍ട്രല്‍ ബാങ്ക് ആയ ആര്‍ബിഐ മാത്രമാണ് മധ്യത്തില്‍. ഒരു ഇ–റുപ്പി വോലറ്റില്‍ നിന്ന് മറ്റൊരു വോലറ്റിലേക്കായിരിക്കും കൈമാറ്റം.

അച്ചടിച്ച കറന്‍സി കൈമാറുന്നതുപോലെ തന്നെ ഇടനിലക്കാരനില്ലാത്ത ഇടപാടായിരിക്കും ഇവ. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരു വ്യക്തിക്ക് അച്ചടിച്ച കറന്‍സി ഉപയോഗിച്ച് കടയില്‍ നിന്ന് സാധനം വാങ്ങാമെന്നതുപോലെ ബാങ്ക് അക്കൗണ്ടില്ലാതെ ഒരാള്‍ക്കും ഡിജിറ്റല്‍ ടോക്കണ്‍ വിനിമയം ചെയ്യാം. കറന്‍സി പോക്കറ്റിലാണ് സൂക്ഷിക്കുന്നതെങ്കില്‍ ഇ–റുപ്പി ഫോണിലെ നിശ്ചിത വോലറ്റിലായിരിക്കുമെന്നു മാത്രം.

Similar Articles

Comments

Advertismentspot_img

Most Popular