രാജധാനി എക്‌സ്പ്രസില്‍ നാല് പെരുമ്പാമ്പുകളെ കടത്തി; റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍

കണ്ണൂര്‍: രാജധാനി എക്‌സ്പ്രസില്‍ പ്ലാസ്റ്റിക് ബാഗില്‍ നാലു പെരുമ്പാമ്പുകളെ കടത്തിയതുമായി ബന്ധപ്പെട്ട് എ ടു കോച്ച് ബെഡ് റോള്‍ കരാര്‍ ജീവനക്കാരന്‍ കമല്‍കാന്ത് ശര്‍മ(40)യെ റെയില്‍വേ സുരക്ഷാസേന പിടികൂടി. ഇയാളെയും പാമ്പുകളെയും കോഴിക്കോട് ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. വനംവകുപ്പിനെ വിവരം അറിയിച്ചു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാമ്പുകളെ കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. മൂന്നുലക്ഷംരൂപ വിലയുണ്ടെന്നാണ് വാങ്ങാനെത്തിയ ആള്‍ അറിയിച്ചത്. ഇയാളും പിടിയിലായി. എ.എസ്.ഐ. കെ.ശശി, ഹെഡ് കോണ്‍സ്റ്റബിള്‍ ബി.മനോജ്കുമാര്‍, കെ.സന്ധ്യ, കെ.എസ്.പ്രിന്‍സി, കെ.കെ.ശര്‍മ എന്നിവരാണ് വണ്ടിയിലെ എസ്‌കോര്‍ട്ടിങ് സംഘത്തിലുണ്ടായിരുന്നത്.

നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സപ്രസില്‍ (12432) ആയിരുന്നു സംഭവം. വൈകുന്നേരം വണ്ടി കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എ ടു കോച്ചില്‍നിന്ന് പുറത്തുവന്ന കമല്‍കാന്ത് ശര്‍മ ഒരു പ്ലാസ്റ്റിക് പെട്ടി കൈമാറി. ഇത് വണ്ടിയിലെ എസ്‌കോര്‍ട്ടിങ് എ.എസ്.ഐ. കെ.ശശിയും സംഘവും ശ്രദ്ധിക്കുന്നതുകണ്ട് വാങ്ങാന്‍ വന്നയാള്‍ കടന്നുകളഞ്ഞു. സംശയം തോന്നിയ സംഘം പെട്ടി തുറന്നപ്പോഴാണ് വ്യത്യസ്ത നിറമുള്ള പെരുമ്പാമ്പുകളെ കണ്ടത്.

വസായി റോഡ് സ്റ്റേഷനില്‍നിന്ന് പേരും വിവരങ്ങളും അറിയാത്ത ഒരാള്‍ ഏല്‍പ്പിച്ചതാണെന്നും അര്‍ബുദചികിത്സയ്ക്കുള്ള മരുന്നാണെന്നും വാങ്ങാന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ ആള്‍ എത്തുമെന്നുമാണ് പറഞ്ഞതെന്നും കമല്‍കാന്ത് ശര്‍മ ആര്‍.പി.എഫിനെ അറിയിച്ചു. ഓടിരക്ഷപ്പെട്ടയാളെ ആര്‍.പി.എഫ്. നിര്‍ദേശിച്ചതുപ്രകാരം കമല്‍കാന്ത് ഫോണില്‍ വിളിച്ച് കോഴിക്കോട്ട് വന്നാല്‍ സാധനം കൈമാറാമെന്ന് പറഞ്ഞു. കോഴിക്കോട്ടെത്തിയപ്പോള്‍ ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാറും സംഘവും അയാളെയും പിടിച്ചു. നിയമവിരുദ്ധമായാണ് പാമ്പുകളെ കടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular