നടിയെ ആക്രമിച്ച കേസിലെ മേല്‍നോട്ട ചുമതല എഡിജിപി എസ്.ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല എഡിജിപി എസ്.ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതിയ െ്രെകംബ്രാഞ്ച് മേധാവിയായ ഷേഖ് ദര്‍വേസ് സാഹേബിനാണ് ചുമതലയെന്നും സര്‍ക്കാര്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു ഹര്‍ജിക്കാരായ ബൈജു കൊട്ടാരക്കരയുടെ വാദം. ഈ ഹര്‍ജിയിലാണ് കേസിന്റെ ചുമതല ആര്‍ക്കാണെന്ന മറുപടി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് വിചാരണക്കോടതി മേയ് 26ലേക്ക് മാറ്റി. കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്റെ വാദത്തിന് മതിയായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. 26ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ എല്ലാ തെളിവുകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ദിലീപ് ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഇതിന് നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധമാണ് ഉള്ളതെന്നായിരുന്നു കോടതിയുടെ വിചിത്രമായ ചോദ്യം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളാണോ ദിലീപ് നശിപ്പിച്ചതെന്നും കോടതി ചോദിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular