‘പൾസർ സുനി മടങ്ങിയത് ചുവന്ന സ്വിഫ്റ്റിൽ’; ദിലീപിന്റെ കാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ നടൻ ദിലീപിന്റെ കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വധഗൂഡാലോചനക്കേസിൽ തെളിവായാണ് കാർ കസ്റ്റഡിയിലെടുത്തത്. കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ദിലീപിന്റെ സ്വിഫ്റ്റ് കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയായിരുന്നു അന്വേഷണസംഘത്തിന്റെ നടപടി.

2016 ഡിസംബർ 26-ന് പൾസർ സുനി ദിലീപിന്റെ വീട്ടിൽ നിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന് പിന്നാലെ കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച്. ആലുവ ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്ത ഈ വാഹനമാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കസ്റ്റഡിയിലെടുത്തെങ്കിലും ഓടിക്കാൻ കഴിയാത്ത നിലയിലാണ് വാഹനം. അതുകൊണ്ടുതന്നെ ഈ കാർ കസ്റ്റഡിയിലെടുത്ത ശേഷം ഉടമയായ ദിലീപിന് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിൽ ക്രൈംബ്രാഞ്ച് കാർ ദിലീപിന് കൈമാറി.

ആലുവയിലെ വീട്ടിൽനിന്ന് പോകുന്നവഴി പൾസർ സുനിയെ ബസ് സ്റ്റോപ്പിലിറക്കാൻ ദിലീപിന്റെ സഹോദരനോട് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ചുവന്ന സ്വിഫ്റ്റ് കാറിലാണ് ഇവർ പോയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സഹോദരൻ അനൂപാണ് പൾസർ സുനിയെ പരിചയപ്പെടുത്തിയതെന്നും അദ്ദേഹത്തിന്റെ മൊഴിയിലുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular