കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരിക്കച്ചവടം; ഐടി കമ്പനി മാനേജരടക്കം പിടിയില്‍

കൊച്ചി: കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിൽ. ഐടി കമ്പനി മാനേജർ ഉൾപ്പടെയുള്ള സംഘമാണു പിടിയിലായത്. ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തായിരുന്നു ഇടപാടുകൾ. ലഹരി ഇടപാടും ഉപയോഗവും നടക്കുന്നതായി എറണാകുളം സിറ്റി പൊലീസിനു വിവരം ലഭിച്ചതിനെ തുടർന്ന് അർധരാത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരി എത്തിച്ച് വിൽപന നടത്തി വന്ന കൊല്ലം സ്വദേശികളായ ആമിനാ മനസിൽ ജിഹാദ് ബഷീർ(30), അനിലാ രവീന്ദ്രൻ(29), നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശി എർലിന്‍ ബേബി(25) എന്നിവരാണു പിടിയിലായത്. ഇവർക്കൊപ്പം ലഹരി ഉപയോഗിക്കുന്നതിനായി സംഘത്തിനൊപ്പം ചേർന്ന നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശിനി രമ്യ വിമൽ(23), മനക്കപ്പടി സ്വദേശി അർജിത്ത് ഏഞ്ചൽ(24), ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ്(24), നോർത്ത് പറവൂർ സ്വദേശി അരുൺ ജോസഫ്(24) എന്നിവരാണ് പൊലീസ് പിടിയിലായത്.

പ്രതികളിൽ നിന്നും 2.5 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ, ഹാഷിഷ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ പക്കൽ കൂടുതൽ അളവ് ലഹരി ഉണ്ടായിരുന്നിരിക്കുമെന്നാണ് കരുതുന്നത്. അന്വേഷണ സംഘം എത്തിയതോടെ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണു വിലയിരുത്തൽ. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവ് ലഹരി കണ്ടെടുക്കാനായില്ല.

സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇവിടെ ലഹരി ഇടപാടു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ്, തൃക്കാക്കര പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Similar Articles

Comments

Advertismentspot_img

Most Popular