നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് പതിച്ചത് ഇന്ത്യന്‍ മഹാസുമദ്രത്തില്‍

ബെയ്ജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക്‌ കടന്നപ്പോൾ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു.

ചൈനീസ് ബഹിരാകാശ ഏജന്‍സി വിവരം പുറത്തു വിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ലോംഗ് മാര്‍ച്ച് -5 ബി റോക്കറ്റ് പതനത്തില്‍ നിന്ന് വലിയ അപകടമൊന്നുമില്ലെന്ന് ബെയ്ജിങ്ങിലെ അധികൃതര്‍ വ്യക്തമാക്കി.

”നിരീക്ഷണത്തിനും വിശകലനത്തിനും ശേഷം, 2021 മെയ് 9 ന് 10:24 ന് (0224 ജിഎംടി) ലോംഗ് മാര്‍ച്ച് 5 ബി യാവോ -2 വിക്ഷേപണ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ഭൗനാന്തരീക്ഷത്തില്‍ പ്രവേശിച്ചു.മാലിദ്വീപിനടുത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രദേശത്താണ് പതിച്ചതെന്നാണ് കരുതുന്നത്”, ചൈന അറിയിച്ചു.

എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നായിരുന്നു യു.എസ്. പ്രതിരോധ മന്ത്രാലയ വാക്താവ് മൈക് ഹൊവാര്‍ഡ് നേരത്തെ പറഞ്ഞത്.

100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്‌. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ‘ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 41.5Nനും 41.5S അക്ഷാംശത്തിനും ഇടയിലുള്ള ഒരു’ റിസ്‌ക് സോണ്‍ ‘പ്രവചിച്ചിരുന്നു. ന്യൂയോര്‍ക്കിന് തെക്ക്, ആഫ്രിക്ക, ഓസ്ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങള്‍, യൂറോപ്പില്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റിസ്‌ക് സോണ്‍ പ്രവചനത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ടാണ് ആശങ്കയ്ക്ക് വിരാമമിട്ട്‌ ഇന്ത്യന്‍ സമുദ്രത്തില്‍ പതിച്ചത്.

ഏപ്രില്‍ 29-നാണ് ചൈന ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.

Similar Articles

Comments

Advertismentspot_img

Most Popular