സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ; സർക്കാർ ഉത്തരവ് ഇങ്ങനെ…

അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം

സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം.

അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം

ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധന നടത്തും.

അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.

ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങൾ അനുവദിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖപ്രകാരം മാത്രം.

മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തണം. ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ- ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കൈയിൽ കരുതണം.

ടെലികോം സർവീസ്, അടിസ്ഥാന സൗകര്യം, ഇന്റർനെറ്റ് സേവന ദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി യൂണിറ്റുകൾ എന്നിവ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവർക്ക് അതാത് സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്രചെയ്യാം.

ഐടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ട ആളുകൾ മാത്രമേ ഓഫീസുകളിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കി നൽകണം.

രോഗികൾ, അവരുടെ കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രി ഫാർമസികൾ, പത്രമാധ്യമങ്ങൾ,ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ എന്നിവയ്ക്ക് മാത്രം പ്രവർത്തിക്കാം.

വാഹനങ്ങളുടെ അറ്റകുറ്റപണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
ആളുകൾ പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ഉപയോഗിക്കണം.

രാത്രി ഒമ്പത് മണിക്കു മുമ്പ് കടകൾ അടയ്ക്കണം.
റസ്റ്റൊറന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്സൽ മാത്രമേ അനുവദിക്കു. ഇത്തരം കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.

ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങൾക്കായി പ്രവർത്തിക്കും. ബാങ്കുകൾക്ക് അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ആളുകൾ ഇന്റർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം.

ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ ഇതിൽ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കൽ യാത്രാ രേഖകൾ ഉണ്ടായിരിക്കണം.
വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.

റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.
അതിഥി തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിചെയ്യാം.
ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് എത്താം. എന്നാൽ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.
എല്ലാതരത്തിലുമുള്ള സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.

Similar Articles

Comments

Advertismentspot_img

Most Popular