വൈഗയെ പുഴയിലെറിഞ്ഞതു താനാണെന്ന് സമ്മതിച്ച് സനു

കൊച്ചി :കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തില്‍ പിതാവ് സനു മോഹനില്‍നിന്ന് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. വൈഗയെ പുഴയിലെറിഞ്ഞതു താനാണെന്ന് സമ്മതിച്ച സനു അതിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും പറഞ്ഞു. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു പൊലീസിനു മൊഴി നല്‍കിയതായാണു സൂചന. മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയനാക്കുമെന്നു പൊലീസ് പറഞ്ഞു.

കര്‍ണാടക കാര്‍വാറില്‍നിന്ന് പിടിയിലായ സനു മോഹനെ ഇന്നലെ രാത്രി വൈകിയാണു കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെവച്ചു സനുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പുലര്‍ച്ചെ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. രാവിലെ 11.30ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സംഭവവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളെ കാണും. സനുവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണു സൂചന. വൈഗയുടെ ദുരൂഹമരണ കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

സനു മോഹനെതിരെ കാണാതായി എന്ന പരാതി മാത്രമാണുള്ളത്. വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് റജിസ്റ്റര്‍ ചെയ്ത ശേഷമാകും അറസ്റ്റ്. കോയമ്പത്തൂരില്‍ വിറ്റ സനുവിന്റെ കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ മാസം 22നാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലര്‍ച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്കു നീങ്ങുന്നതിനിടെയാണു കാര്‍വാറിലെ ബീച്ചില്‍ വച്ച് പൊലീസ് പിടികൂടിയത്.

Similar Articles

Comments

Advertismentspot_img

Most Popular