‘ഞാനൊരു പ്രത്യേക ജനുസ്; പി.ആര്‍ ഏജന്‍സികളല്ല എന്നെ പിണറായി വിജയനാക്കിയത്’

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ നിയമ സഭയിൽ മുഖ്യമന്ത്രി -പി.ടി. തോമസ് വാക്പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ടാണ് പി.ടി. തോമസ് മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പി.ടി.തോമസിന്റെ ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. താനൊരു പ്രത്യേക ജനുസാണെന്ന് സ്വയം വിശേഷിപ്പിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ശപിച്ചാൽ അധോലോക നായകനാകില്ലെന്നും പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരേ കടുത്ത ആക്രമണമാണ് പി.ടി. തോമസ് നടത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് സ്വർണ്ണക്കടത്ത് കേസിന്റെ പ്രതിക്കൂട്ടിൽ നിർത്തിയ പി.ടി. തോമസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരേയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ തന്റെ വീട്ടിൽ വിവാഹത്തലേന്ന് സ്വപ്ന സുരേഷ് എത്തിയിരുന്നില്ലെന്നും ബന്ധുക്കളിൽ ആരെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ജയിൽ കാട്ടി കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പലപ്പോഴും പലരും അതിന് ശ്രമിച്ചതാണ്. നട്ടെല്ല് ഒടിക്കാൻ ശ്രമിച്ചുവെന്ന് അടിയന്തരാവസ്ഥക്കാലം ഓർമിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്ന് പോലും ആരുടെ മുന്നിലും തലകുനിച്ചിട്ടില്ലെന്നും ഇന്നും ആ നട്ടെന്ന് നിവർത്തിതന്നെ നിൽക്കുന്നുവെന്നം അദ്ദേഹം പറഞ്ഞു.

താൻ യു.എ.പി.എ കേസിൽ പ്രതിയാകണമെന്ന മോഹം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാൽ അതൊരു മോഹമായി തന്നെ അവശേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ആർ. ഏജൻസികളല്ല തന്നെ പിണറായി വിജയനാക്കിയത്. അഭിമാനിക്കാൻ വകയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി കസേരയിൽ ഞെളിഞ്ഞിരിക്കുന്നത്. പ്രതിപക്ഷം ശപിച്ചാൽ താൻ അധോലോക നായകനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular