കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍; ശ്രദ്ധ കിട്ടണമെങ്കില്‍ 40000 രൂപ നല്‍കണമെന്ന് രോഗിയുടെ വാട്‌സാപ് സന്ദേശം

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്നു ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതു കണ്ടതായി ഡോ.നജ്മ സലിമിന്റെ വെളിപ്പെടുത്തലില്‍ പരാമര്‍ശിച്ച പരേതരായ ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കള്‍ ഇന്ന് കളമശേരി പൊലീസില്‍ പരാതി നല്‍കും. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ സി.കെ. ഹാരിസിന്റെ മരണം വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നതിനാല്‍ ഓക്‌സിജന്‍ ലഭിക്കാതെയാണെന്നു നഴ്‌സിങ് ഓഫിസര്‍ വെളിപ്പെടുത്തിയതു ശരിവച്ച് ഡോ. നജ്മ രംഗത്തെത്തിയതോടെയാണ് വിവാദം ചൂടു പിടിച്ചത്.

ഹാരിസിന്റെ മരണസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെങ്കിലും മറ്റു 2 രോഗികള്‍ സമാന രീതിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ പ്രയാസപ്പെട്ടതിനു താന്‍ സാക്ഷിയാണെന്നു നജ്മ പറഞ്ഞിരുന്നു. പരേതരായ ജമീലയ്ക്കും ബൈഹക്കിയ്ക്കും വെന്റിലേറ്റര്‍ ശരിയായി ഘടിപ്പിച്ചിരുന്നില്ലെന്നും നജ്മ വെളിപ്പെടുത്തിയിരുന്നു.

ഐസിയുവിലെ പരിചരണത്തില്‍ പിഴവുകളുള്ളതായി ജമീല പറഞ്ഞിരുന്നുവെന്നു മകള്‍ ഹയറുന്നീസ ഷമീര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുടിക്കാന്‍ ചൂടുവെള്ളം പോലും നല്‍കുന്നില്ലെന്നായിരുന്നു പരാതി. ഇടയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ വലിയ ശബ്ദത്തില്‍ പ്രയാസപ്പെട്ടു ശ്വാസമെടുക്കുന്നതു കേട്ടു. ഇതോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാന്‍ അധികൃതരോട് അനുവാദം ചോദിക്കുകയും ചെയ്തു. എവിടെയാണെങ്കിലും ഈ ചികിത്സയേ ഉള്ളൂ എന്നും സാമ്പത്തികമായി തകര്‍ന്നു പോകുമെന്നും പറഞ്ഞ് അധികൃതര്‍ പിന്തിരിപ്പിച്ചുവെന്ന് ഹയറുന്നീസ പറഞ്ഞു.

ആലുവയിലെ ജ്വല്ലറി ഉടമ ബൈഹക്കിയുടെ ബന്ധുക്കളും പരിചരണത്തില്‍ വീഴ്ചയുണ്ടായതായി ആരോപിച്ചു. ഐസിയുവില്‍ വേണ്ട ശ്രദ്ധയോ പരിഗണനയോ കിട്ടുന്നില്ലെന്ന വാട്‌സാപ് സന്ദേശം ബൈഹക്കി പല തവണ അയച്ചിരുന്നതായും വീട്ടുകാര്‍ വെളിപ്പെടുത്തി. മറ്റെവിടേക്കെങ്കിലും മാറ്റാന്‍ ആലോചിച്ചെങ്കിലും അതിനു കഴിയുന്ന സ്ഥിതിയായിരുന്നില്ല. മതിയായ ചികിത്സ ലഭിക്കണമെങ്കില്‍ 40000 രൂപ നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ ഇപ്രകാരം പണം നല്‍കേണ്ടതില്ലെന്നായിരുന്നു വിശദീകരണം. ബൈഹക്കിയെ വെന്റിലേറ്ററിലേക്കു മാറ്റാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular