ലൈഫ് മിഷൻ: മറ്റൊരു രാജ്യത്തിന്റെ പ്രതിനിധി നേരിട്ട് നിർമാണക്കരാറിൽ ഏർപ്പെടുന്നത് ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ ഒപ്പിട്ടത് യുഎഇ കോൺസുലേറ്റും യൂണിടാകും തമ്മിലെന്ന് രേഖ. ലൈഫ് മിഷൻ സിഇഒയും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രത്തിൽ പറഞ്ഞതുപ്രകാരമല്ല ഉപ കരാറുണ്ടാക്കിയതെന്നും ഇതോടെ വ്യക്തമായി. ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാന സർക്കാരോ സർക്കാർ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമാണക്കരാറിൽ കക്ഷിയല്ല.

ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറിൽ 140 ഫ്ലാറ്റ് നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ ധാരണയിലെത്തിയതു ജൂലൈ 11നായിരുന്നു. യുഎഇയിലെ റെഡ് ക്രസന്റ് എന്ന സ്ഥാപനവുമായാണു സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയിൽ നിന്ന് നേരിട്ടു ധനസസഹായം സ്വീകരിക്കുന്നതിനു നിയമതടസ്സങ്ങൾ ഉള്ളതു കൊണ്ടാണു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നായിരുന്നു സർക്കാർ വിശദീകരണം.

റെഡ് ക്രസന്റുമായുള്ള ധാരണാപത്രം കേന്ദ്ര അനുമതി തേടാതെയായിരുന്നു. ഇതിനു പുറമേയാണു നിർമാണം കോൺസൽ ജനറൽ നേരിട്ട് ഒപ്പിട്ടെന്ന രേഖകൾ പുറത്തുവരുന്നത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധി നേരിട്ടു നിർമാണക്കരാറിൽ ഏർപ്പെടുന്നതു വിദേശ സഹായ നിയന്ത്രണ നിയമപ്രകാരം (എഫ്സിആർഎ) ഗുരുതരമായ ചട്ട ലംഘനമാണ്. റെഡ് ക്രസന്റാകും പദ്ധതി ചെലവു വഹിക്കുക എന്ന പരാമർശം മാത്രമാണു നിർമാണക്കരാറിലുള്ളത്.ധാരണാപത്രത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണു നിർമാണക്കരാർ.

ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിർമാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന സർക്കാർ കൂടി ചേർന്നാണ്. പക്ഷേ, ധാരണാപത്രവും ചട്ടവും അട്ടിമറിച്ച് നിർമാണക്കരാർ നൽകുകയായിരുന്നു. ഈ കരാറിനും ശേഷം ഓഗസ്റ്റിൽ യൂണിടാകിന്റെ പദ്ധതി രേഖ മികച്ചതാണെന്നും അതുമായി മുന്നോട്ട് പോകാമെന്നും കാണിച്ച് ലൈഫ് മിഷൻ സിഇഒ റെഡ് ക്രസന്റിന് കത്ത് അയയ്ക്കുകയും ചെയ്തു.

കരാർ ലംഘനം വ്യക്തമായതോടെയാണു ലൈഫ് മിഷൻ പദ്ധതിയിലെ യുഎഇ സഹായത്തിനു കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള രേഖകൾ കൈമാറാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. റെഡ് ക്രസന്റിനു പകരം യുഎഇ കോൺസുലേറ്റ് എങ്ങനെ കരാറിലേർപ്പെട്ടു എന്നതിനും സംസ്ഥാനം വ്യക്തത വരുത്തേണ്ടിവരും. മാത്രമല്ല, നിയമവകുപ്പിലേക്കു വിട്ട ഫയലിൽ നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ധാരണാപത്രത്തിൽ 3 മാറ്റങ്ങൾ വരുത്തണമെന്നു നിർദേശിച്ചിരുന്നുവെന്നാണു വിവരം. ഇതും മറികടന്നായിരുന്നു എം.ശിവശങ്കർ തിടുക്കപ്പെട്ടു ഫയൽ തിരിച്ചുവിളിച്ചു ധാരണാപത്രം തയാറാക്കിയത്. ഇഡിയുടെ അന്വേഷണപരിധിയിൽ ഇൗ ഫയലുകളും വരുമെന്നായതോടെ നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കേണ്ടിവരും.

Similar Articles

Comments

Advertismentspot_img

Most Popular