മലപ്പുറം: ജില്ലയില്‍ 170 പേര്‍ക്ക് കൂടി കോവിഡ് : സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് വൈറസ്ബാധ

മലപ്പുറം: ജില്ലയില്‍ 170 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
109 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 1,191 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 3,259 പേര്‍ക്ക്
1,441 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 31,894 പേര്‍

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് ഒമ്പത്) 170 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു എയര്‍ ഇന്ത്യ ജീവനക്കാരിയുമുള്‍പ്പെടെ 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 25 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 122 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

രോഗം ബാധിതര്‍ക്ക് മികച്ച പരിചരണമാണ് നല്‍കുന്നത്. വിദഗ്ധ ചികിത്സക്ക് ശേഷം 109 പേരാണ് ഇന്ന് രോഗമുക്തരായത്. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ജനകീയമായി നടത്തുന്ന കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിതെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവമുണ്ടാവരുതെന്നും ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ ഇതുവരെ 2,047 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 31,894 പേര്‍

31,894 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,056 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 471 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആറ് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 78 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 57 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 86 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 353 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 29,695 പേര്‍ വീടുകളിലും 1,143 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

65,054 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 73,796 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 71,272 പേരുടെ ഫലം ലഭ്യമായതില്‍ 65,054 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,444 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

രോഗബാധിതരായവരുടെ വിവരങ്ങള്‍ തുടര്‍ന്നുള്ള വാര്‍ത്താ കുറിപ്പില്‍ നല്‍കും
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
മലപ്പുറം

കോവിഡ് ബാധിച്ച് ഒളവട്ടൂര്‍ സ്വദേശി മരിച്ചു

ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഖാദര്‍ കുട്ടി (71) ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം പതിനെട്ടായി. പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ അലട്ടിയിരുന്ന ഖാദര്‍ കുട്ടിയെ  ഓഗസ്റ്റ് ഒന്നിനാണ് ചുമയും ശ്വാസംമുട്ടലുമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗിയെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കടുത്ത  ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, സെപ്‌സിസ് എന്നിവ കണ്ടെത്തിയതോടെ നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ നല്‍കി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ടോസിലിസുമാബ്, റംഡസവിര്‍ എന്നിവ നല്‍കി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് മരണത്തിന് കീഴടങ്ങി. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ഒന്‍പത് പേര്‍  കോവിഡ് സ്ഥിരീകരിച്ച്  മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular