ചൈത്രയുടെ സഹോദരനും ഐപിഎസ്; കോഴിക്കോട്ടെ വീട്ടിലേക്ക് മൂന്നാം സിവില്‍ സര്‍വീസ്

കോഴിക്കോട്: എസ്പി ചൈത്ര തെരേസ ജോണിന്റെ സഹോദരന്‍ ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 156–ാം റാങ്ക്. എംഎസ് ഓര്‍ത്തോപീഡിക്സ് സര്‍ജന്‍ കൂടിയാണ് ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണ്‍. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഇപ്പോള്‍. ഐആര്‍എസ് ഉദ്യോഗസ്ഥനായിരുന്ന ഡോക്ടര്‍ ജോണ്‍ ജോസഫിന്റെ മകനാണ്. കേന്ദ്ര ധനകാര്യ വകുപ്പില്‍ സ്പെഷല്‍ സെക്രട്ടറിയായാണ് ജോണ്‍ ജോസഫ് വിരമിച്ചത്. കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശിയാണ്.

സിവില്‍ സര്‍വീസിലേക്ക് ഒരു വീട്ടില്‍ നിന്ന് മൂന്നു പേര്‍ എത്തിയെന്ന പ്രത്യേകത കൂടിയുണ്ട്. നിലവില്‍ ഐപിഎസ് ലഭിക്കാനാണ് സാധ്യത. ഏതു കേഡറാണെന്ന് ഇപ്പോള്‍ അറിയില്ല. ആരോഗ്യ സര്‍വകലാശാല എംഎസ് ഓര്‍ത്തോപീഡിക്സ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായിരുന്നു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം. സ്കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് ഈസ്റ്റ്്ഹില്‍ കേന്ദ്രീയ വിദ്യാലയ സ്കൂളിലും.

2015ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 111 റാങ്കുകാരിയായിരുന്നു സഹോദരി ചൈത്ര തെരേസ ജോണ്‍. കേരള കേഡറിലെ ഉദ്യോഗസ്ഥയാണ്. നിലവില്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ എസ്പിയാണ്. ചേച്ചിയും അനിയനും ഒരേ കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥരായി ജോലി ചെയ്യുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാം. അമ്മ ഡോക്ടര്‍ മേരി ഏബ്രഹാം അനിമല്‍ ഹസ്ബന്‍ഡറി ജോയിന്റ് ഡയറക്ടറായി വിരമിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular