ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകര്‍ത്തി; ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ചിരുന്നു

മെറിനെയും കുട്ടിയെയും കൊന്ന് താനും ജീവനൊടുക്കുമെന്ന് മകളുടെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി നെവിൻ എന്ന ഫിലിപ്പ് മാത്യു(34) നേരത്തെയും ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് മെറിന്റെ പിതാവ് ജോയി. ഫിലിപ്പിന് അമേരിക്കയിൽ കാര്യമായ ജോലിയില്ലായിരുന്നു. മകൾക്ക് ലഭിക്കുന്ന ശമ്പളം പൂർണമായി ചെലവഴിച്ചിരുന്നത് ഫിലിപ്പാണ്. ഇയാൾ ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ചിരുന്നു.

വിവാഹബന്ധം വേർപ്പെടുത്താൻ കോടതിയെ സമീപിച്ച ശേഷമാണ് ഇത്തവണ മടങ്ങിയത്. അമേരിക്കയിൽ മെറിൻ എത്തിയ ശേഷവും ഫിലിപ്പുമായി ബന്ധപ്പെട്ടിരുന്നു. മെറിന്റെ ഗർഭകാലത്ത് ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകർത്തി. അവ അടുത്തകാലത്ത് മെറിന് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു.

കൊല ചെയ്യപ്പെട്ട മകളെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന് കാണിച്ച് മെറിന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. കുത്തേറ്റ് മരിച്ച നഴ്സ് മോനിപ്പള്ളി മരങ്ങാട്ടിൽ മെറിന്റെ അച്ഛൻ ജോയിയാണ് കുറവിലങ്ങാട് സി.ഐ.ക്ക് പരാതി നൽകിയത്. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും മെറിനെ സ്വഭാവഹത്യ ചെയ്യുന്നതരത്തിലുള്ള ചർച്ചകളാണ്. അസഭ്യവർഷവും ഉണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

അതേസമയം മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് മൃതദേഹം അമേരിക്കയിൽ നിന്നു നാട്ടിലെത്തിക്കാൻ സാധിക്കാത്തത്. മെറിന്റെ ശരീരത്തിൽ 17-ാം കുത്തുകളേറ്റിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ മൃതദേഹം എംബാം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് ആശുപത്രി അധികൃതർ അമേരിക്കയിലുള്ള മെറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു. കോട്ടയം ഇക്കാര്യം മോനിപ്പള്ളിയിലെ വീട്ടിൽ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

മെറിന്റെ സംസ്‌കാരം അടുത്ത ശനിയാഴ്‌ച അമേരിക്കയിൽ നടക്കും. മൃതദേഹം മയാമിയിൽ നിന്ന് ന്യൂയോർക്കിൽ എത്തിച്ച ശേഷം ആദ്യ വിമാനത്തിൽത്തന്നെ ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു.

അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ ബ്രൊവാർഡ് ഹെൽത്ത് കോറൽ സ്‌പ്രിങ്‌സ് ആശുപത്രിയിൽ നഴ്‌സായിരുന്ന മെറിൻ ജോയി ചൊവ്വാഴ്‌ച വൈകിട്ട് ഏഴരയോടെയാണു കൊല്ലപ്പെട്ടത്. കോവിഡിനെതിരായ പോരാട്ടത്തിനിടെയാണ് മെറിൻ ഭർത്താവ് ഫിലിപ്പ് മാത്യു (34) വിന്റെ കത്തിമുനയ്‌ക്കിരയായത്. ആശുപത്രിയുടെ നാലാം നിലയിലെ കോവിഡ് വാർഡിൽനിന്ന് ജോലി കഴിഞ്ഞ് മിയാമിയിലെ താമസ സ്ഥലത്തേക്കു പോകാനിറങ്ങിയതായിരുന്നു മെറിൻ. കാറിലെത്തിയ ഫിലിപ്പ് പാര്‍ക്കിങ് ലോട്ടിൽവച്ച് മെറിനെ കുത്തിവീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി. മെറിന്റെ ശരീരത്തിൽ 17 കുത്തുകളേറ്റതായാണ് റിപ്പോർട്ട്. മെറിനെ പൊലീസ് ഉടന്‍ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിനുപിന്നാലെ കാറോടിച്ച് കടന്നുകളഞ്ഞ ഫിലിപ്പിനെ പിന്നീട് സ്വയം കുത്തിമുറിവേൽപ്പിച്ച നിലയിൽ ഹോട്ടൽ മുറിയിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഫിലിപ്പിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഫിലിപ്പ് മിഷഗണിലാണു താമസിച്ചിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular