മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ശിവശങ്കര്‍; ചോദ്യം ചെയ്ത് വിട്ടയച്ചാല്‍ സര്‍ക്കാരിന് ആശ്വാസം

എൻഐഎയ്ക്കു മുന്നിൽ ഇന്നു ചോദ്യംചെയ്യലിനു ഹാജരാകുന്നതിനു മുൻപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുക എന്ന നിയമോപദേശം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നിരസിച്ചു. ഒരുകുറ്റവും ചെയ്തിട്ടില്ലെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നും അദ്ദേഹം അഭിഭാഷകരെ അറിയിച്ചു. ഭീകര സംഘടനകൾക്കു സാമ്പത്തിക സഹായം നൽകാൻ വേണ്ടിയുള്ളതെന്നു സംശയിക്കുന്ന സ്വർണക്കടത്തിൽ സാഹചര്യത്തെളിവുകൾ ശിവശങ്കറിന് എതിരായ സാഹചര്യത്തിൽ, നിരപരാധിത്വം തെളിയിക്കാനുള്ള പൂർണ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം എം.ശിവശങ്കറിനെ ഇന്നു ചോദ്യം ചെയ്തശേഷം എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നതു കേരള രാഷ്ട്രീയ വഴിത്തിരിവാകും. ചോദ്യം ചെയ്തു വിട്ടയച്ചാൽ ഇടതുമുന്നണിക്ക് അൽപം ആശ്വാസമാകും. മറിച്ചാണെങ്കിൽ മുഖ്യമന്ത്രിയും എൽഡിഎഫും കൂടുതൽ സമ്മർദത്തിലാകും. മുഖ്യമന്ത്രിയുടെ ഓഫിസിൽ എല്ലാ നിയന്ത്രണങ്ങളും കയ്യാളിയിരുന്ന എം.ശിവശങ്കർ എൻഐഎ കേസിൽ പ്രതിയായാൽ ദേശീയ തലത്തിൽ പോലും അതു സുപ്രധാന സംഭവമായി ചർച്ച ചെയ്യപ്പെടും.

തിരഞ്ഞെടുപ്പുകൾ അടുത്തു വരുന്നതിന്റെ ആശങ്ക കഴിഞ്ഞ ദിവസവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുമാരുടെ യോഗത്തിൽ പങ്കിട്ടിരുന്നു. ശിവശങ്കറിന് എന്തു സംഭവിച്ചാലും അത് അദ്ദേഹത്തിന്റെ മാത്രം കാര്യമെന്നു സിപിഎം നേതൃത്വം നിലപാട് എടുത്തുകഴിഞ്ഞു.

ശിവശങ്കറെ ചോദ്യംചെയ്തു വിട്ടയച്ചാൽ എൻഐഎ അന്വേഷണം പോരെന്നും സിബിഐ അന്വേഷണം കൂടി വേണമെന്നുമുള്ള മുൻ ആവശ്യം യുഡിഎഫ് ശക്തമായി മുന്നോട്ടു വയ്ക്കും. സ്വർണക്കടത്ത് തീവ്രവാദ പ്രവർത്തനത്തിനായി ഉപയുക്തമായോ എന്നതു മാത്രമാണ് എൻഐഎ നോക്കുന്നതെന്നും സ്വപ്ന ഉൾപ്പെടുന്ന സംഘം സർക്കാരിലെ ഉന്നതരുമായി നടത്തിയ ഇടപാടുകൾ പുറത്തുവരാൻ സിബിഐ വേണമെന്നുമാണു യുഡിഎഫ് വാദം.

ശിവശങ്കറിലൂടെ മുഖ്യമന്ത്രിയിലേക്കും അതുവഴി സംസ്ഥാന ഭരണം ഉലയുന്ന തരത്തിലേക്കും സ്വർണക്കടത്ത് എത്തുമെന്നാണു ബിജെപി പ്രതീക്ഷിക്കുന്നത്. സാധാരണ സ്വർണക്കടത്ത് എന്ന നിലയിലേക്കു കാര്യങ്ങൾ ചുരുങ്ങിയാൽ രാഷ്ട്രീയമാനങ്ങൾക്കു സാധ്യത കുറയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടു നോക്കുന്ന അന്വേഷണത്തിൽ അഭിപ്രായപ്രകടനങ്ങൾക്കൊന്നും കേരളത്തിലെ ബിജെപി നേതൃത്വം മുതിരില്ല.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular