വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഐടി, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്സിങ് (ബിപിഒ) കമ്പനികളിലെ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി നൽകി കേന്ദ്രസർക്കാർ. വര്‍ക്ക് ഫ്രം ഹോം കാലാവധി ഡിസംബർ 31 വരെ നീട്ടികൊണ്ട് ഉത്തരവ് ഇറങ്ങി. നിലവിൽ ജൂലൈ 31 വരെയാണ് ഐടി, ബിപിഒ കമ്പനി ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഹോം അനുമതി നൽകിയിരുന്നത്. കോവിഡ് രോഗ വ്യാപനം കണക്കിലെടുത്താണു കാലാവധി നീട്ടി നൽകാനുള്ള തീരുമാനം.

തിങ്കളാഴ്ച രാത്രിയാണു വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടാൻ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് തീരുമാനമെടുത്തത്. ചൊവ്വാഴ്ച സർക്കാർ അംഗീകാരം നൽകിയതോടെ കാലാവധി നീട്ടികൊണ്ടുള്ള ഉത്തരവ് ഇറങ്ങി. നിലവിൽ രാജ്യത്തെ ഐടി ജീവനക്കാരിൽ 85% പേരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. പ്രധാന തസ്തികകളിലെ ജീവനക്കാർ മാത്രമാണു ഓഫിസിൽ എത്തുന്നത്.

ലോക്ഡൗണ്‍ അവസാനിച്ചാലും സാമൂഹിക അകലം പാലിക്കപ്പെടേണ്ടതുള്ളതിനാല്‍ പല മന്ത്രാലയങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട അവസ്ഥയിലാണെന്ന് കാണിച്ച് പഴ്‌സനല്‍ വകുപ്പ് മന്ത്രാലയങ്ങള്‍ക്ക് നേരത്തെ തന്നെ സര്‍ക്കുലര്‍ അയച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,724 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,92,915 ആയി. ഒറ്റ ദിവസത്തിനിടെ 648 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 28,732. നിലവിൽ 4,11,133 പേർ ചികിത്സയിലാണ്. ഇതുവരെ 7,53,050 പേർ രോഗമുക്തരായി.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular