സ്വപ്‌നയുടെ വീഡിയോ റെക്കോര്‍ഡര്‍ പിടിച്ചെടുത്തു; റെക്കോര്‍ഡ് ചെയ്ത മുഖങ്ങള്‍ ആരെല്ലാം

തിരുവനന്തപുരം: സ്വപ്‌ന സുരേഷില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പിടിച്ചെടുത്ത ഡി.വി.ആര്‍ (ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) നിര്‍ണായക തെളിവാകുമോ? പ്രതികള്‍ തമ്മിലുളള കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങള്‍ ഇതിലുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.

ശിവശങ്കറിനെ കെണിയില്‍ വീഴ്ത്താന്‍ ഡി.വി.ആറിലെ ഏതെങ്കിലും ദൃശ്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. മായ്ച്ചുകളഞ്ഞവ ഉള്‍പ്പെടെ മുഴുവന്‍ ദൃശ്യങ്ങളും വീണ്ടെടുക്കാനായി ഡി.വി.ആറിലെ സി-ഡാക്കിനു കൈമാറും.

അതേസമയം, സരിത്തും സ്വപ്‌നയുമടങ്ങുന്ന സംഘം ഡിപ്ലോമാറ്റിക് ബാഗേജാണെന്നു തോന്നിക്കുന്ന ബാഗിലാണു സ്വര്‍ണം കടത്തിയതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ. തിരുത്തി. ഡിപ്ലോമാറ്റിക് ബാഗേജില്‍ ഒളിപ്പിച്ച നിലയിലുള്ള സ്വര്‍ണമാണു പിടിച്ചെടുത്തതെന്ന് കേസ് ഏറ്റെടുത്ത സമയത്ത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ എന്‍.ഐ.എ. വ്യക്തമാക്കിയിരുന്നു. ഇത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുളള രാഷ്ട്രീയയുദ്ധത്തിന് വഴിതെളിച്ചിരുന്നു.

ഡിപ്ലോമാറ്റിക് ബാഗേജിലല്ല സ്വര്‍ണം കടത്തിയതെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ തുടക്കംമുതല്‍ സ്വീകരിച്ച നിലപാട്. എന്നാല്‍, എന്‍.ഐ.എയുടെ പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടി സി.പി.എം. രംഗത്തുവന്നു. ഡിപ്ലോമാറ്റിക് ബാഗേജല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ മുരളീധരന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. മുരളീധരന്‍ പറഞ്ഞതു ശരിവയ്ക്കുന്ന പരാമര്‍ശങ്ങളാണു റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

കേസന്വേഷണം മുന്നോട്ടുപോകുമ്പോള്‍ ലഭിക്കുന്ന പുതിയ വിവരങ്ങള്‍ക്ക് അനുസൃതമായ തിരുത്തലുകളാണ് കോടതിയെ അറിയിക്കുന്നതെന്നും ഇതു നിലപാടിലുളള മലക്കംമറിച്ചിലല്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular