ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റീനില്‍; കോവിഡ് രോഗികളുടെ ചികിത്സ വീടുകളിലേക്ക്…

ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ക്വാറന്റീനിൽ പോകേണ്ടിവരുന്ന അവസ്ഥ സംസ്ഥാനത്തെ ചികിത്സാ മേഖലയിൽ പരിഭ്രാന്തി വളർത്തുന്നു. ഇന്നലെയും സംസ്ഥാനത്ത് പലേടത്തും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കണ്ണൂർ ഗവ.മെഡിക്കൽ‌ കോളജിൽ 2 ഡോക്ടർമാർ അടക്കം 3 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 2 ഡോക്ടർമാർ 3 ദിവസമായി ചികിത്സയിൽ കഴിയുകയാണ്. മറ്റൊരാൾ സ്റ്റാഫ് നഴ്സാണ്. ഇവർക്കു കോവിഡ് വാർഡിൽ നിന്നല്ല രോഗം ബാധിച്ചത് എന്നാണ് നിഗമനം.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മെഡിസിൻ വാർഡിലെ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു 9 ഡോക്ടർമാരാണ് ക്വാറന്റീനിൽ ആയത്. വാർഡിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗികളോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശിച്ചിട്ടുള്ളത്. ആകെ 16 ഡോക്ടർമാർ, 17 സ്റ്റാഫ് നഴ്സുമാർ, 2 നഴ്സിങ് അസിസ്റ്റന്റുമാർ എന്നിവരാണ് മെഡിക്കൽ കോളജിൽ ക്വാറന്റീനിൽ ഉള്ളത്.

എറണാകുളം ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ 2 ഡോക്ടർമാർ ഉൾപ്പെടെ 8 പേർ ആശുപത്രി ജീവനക്കാരാണ്. എസ്‌ഡി സന്യാസിനി സഭയുടെ കീഴ്മാട് പ്രൊവിൻഷ്യൽ ഹൗസിലെ 18 കന്യാസ്ത്രീകൾക്കും ഇന്നലെ കോവിഡ് പോസിറ്റീവായി. ജീവനക്കാരിയുടെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്നാർ ദേവികുളം ഗവ.ആയുർവേദ ഡിസ്പെൻസറി അടച്ചുപൂട്ടി. ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനിൽ പ്രവേശിച്ചു.

മലപ്പുറം ജില്ലയിൽ ഇന്നലെ സ്ഥിരീകരിച്ച 61 പേരിൽ 29 പേർക്കു രോഗം പകർന്നത് സമ്പർക്കം വഴി. 18 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി നഗരസഭ കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചു. നിലമ്പൂർ, മഞ്ചേരി, മലപ്പുറം മത്സ്യ മാർക്കറ്റുകളും തിരൂർ ഗൾഫ് മാർക്കറ്റും അടച്ചു. പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തിയിലെ പുലാമന്തോൾ പാലവും തിരുവേഗപ്പുറ പാലവും പൊലീസ് അടച്ചു.

Similar Articles

Comments

Advertismentspot_img

Most Popular