സ്വര്‍ണക്കടത്ത ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നടപടി.

പാസ്‌പോര്‍ട്ട് റദ്ദാക്കിയതിന് പിന്നാലെ ഫൈസല്‍ ഫരീദിന് യു.എ.ഇ. യാത്രാവിലക്ക് ഏര്‍പ്പെടുത്തി. യു.എ.ഇയില്‍നിന്ന് കടന്നുകളയാനുള്ള സാധ്യത ഇല്ലാതാക്കാനാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ഫൈസലിനെ യു.എ.ഇയില്‍നിന്ന് തന്നെ പിടികൂടി ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. നയതന്ത്രതലത്തില്‍ ഇതിനുവേണ്ടിയുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരില്‍ സ്വര്‍ണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ ആരോപണം നിഷേധിച്ച് ഫൈസല്‍ രംഗത്തെത്തിയിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം ദുബായിലെ താമസസ്ഥലത്ത്‌നിന്ന് കാണാതാവുകയായിരുന്നു. ഫൈസല്‍ ഫരീദിനെതിരേ എന്‍.ഐ.എ. കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്റര്‍പോള്‍ വഴി ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular