ഇന്ത്യയെ ഒഴിവാക്കി; 25 വര്‍ഷത്തെ സുരക്ഷ വാഗ്ദാനം ചെയ്ത ചൈനയെ കൂട്ടുപിടിച്ച് ഇറാന്‍; ഇന്ത്യയുടെ നീക്കങ്ങള്‍ക്കു തിരിച്ചടി

ഛബഹര്‍ തുറമുഖത്തുനിന്ന് സാഹെഡാനിലേക്കുള്ള റെയില്‍പ്പാതയുടെ നിര്‍മാണത്തില്‍ ഇന്ത്യയെ ഒഴിവാക്കി ഒറ്റയ്ക്കു മുന്നോട്ടുപോകാന്‍ ഇറാന്‍. നാലു വര്‍ഷം മുന്‍പ് കരാര്‍ ഒപ്പിട്ടെങ്കിലും പണം അനുവദിക്കുന്ന കാര്യത്തിലും മറ്റും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് കാരണമെന്നാണ് ഇറാന്‍ പറയുന്നത്. 2022 മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാകും. ഇന്ത്യയുടെ സഹായമില്ലാതെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇറാനിയന്‍ നാഷനല്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍നിന്ന് 400 മില്യണ്‍ യുഎസ് ഡോളര്‍ ഉപയോഗിക്കുമെന്നും ഇറാന്‍ ഭരണകൂടത്തെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇന്ത്യയെ പിന്തള്ളി ചൈനയുടെ കൈപിടിക്കാനുള്ള ഇറാന്റെ ശ്രമമായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 25 വര്‍ഷത്തെ സാമ്പത്തിക, സുരക്ഷാ പങ്കാളിത്തമാണ് ചൈന ഇറാന് വാഗ്ദാനം ചെയ്തത്. 400 ബില്യണ്‍ യുഎസ് ഡോളര്‍ വരുന്ന ഈ വാഗ്ദാനത്തോട് കണ്ണടയ്ക്കാന്‍ ഇറാന്‍ നേതൃത്വത്തിനു കഴിയില്ല. ഈ കരാര്‍ യാഥാര്‍ഥ്യത്തിലെത്തുന്നതിനു മുന്നോടിയായാണ് ഇന്ത്യയെ ഒഴിവാക്കാന്‍ ഇറാന്‍ നീക്കം നടത്തുന്നത്. കരാറിലൂടെ ബാങ്കിങ്, ടെലികമ്യൂണിക്കേഷന്‍സ്, തുറമുഖങ്ങള്‍, റെയില്‍വേ തുടങ്ങി നിരവധി പദ്ധതികളിലും ചൈനീസ് സാന്നിധ്യമുണ്ടാകും.

പകരമായി ചൈനയ്ക്കു ലഭിക്കുക ഇറാനില്‍നിന്നുള്ള എണ്ണയാണ്. അടുത്ത 25 വര്‍ഷത്തേക്ക് ചൈനയ്ക്ക് എണ്ണയുടെ കാര്യത്തില്‍ ആരെയും ഭയപ്പെടേണ്ടി വരില്ല. മാത്രമല്ല, മേഖലയില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍ ചൈനയ്ക്ക് ആവശ്യമായ സൈനിക സഹകരണം ഉള്‍പ്പെടെയുള്ള ധാരണകളാണ് 18 പേജ് കരാറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യുഎസിന്റെ ഉപരോധം നില്‍ക്കുന്നതിനാല്‍ ഇറാന്റെ എണ്ണവില്‍പ്പനയില്‍ വലിയ ഇടിവു സംഭവിച്ചിരുന്നു. ഇതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും താളംതെറ്റിച്ചു. ഈ അവസ്ഥയിലാണ് രക്ഷകരായി ചൈന ഇറാനു മുന്നില്‍ അവതരിച്ചത്.

അതേസമയം, ചൈനയുമായുള്ള ഇറാന്റെ ഈ കരാര്‍ മേഖലയിലെ ഇന്ത്യയുടെ നീക്കങ്ങള്‍ക്കു തിരിച്ചടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെഹ്‌റാന്‍ സന്ദര്‍ശിച്ച് റെയില്‍പ്പാതയുടെ കരാര്‍ യാഥാര്‍ഥ്യമാക്കിയത് 2016ലാണ്. ഇതിനു പിന്നാലെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുമായി ചേര്‍ന്ന് ഛബഹാര്‍ തുറമുഖ കരാറും അന്ന് ഒപ്പിട്ടിരുന്നു.

അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും മറ്റൊരു വ്യാപാര റൂട്ട് കൂടി പണിയാനുള്ള ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളുമായുള്ള ത്രികക്ഷി കരാറിന്റെ ഭാഗമായാണ് ചബഹാര്‍ കരാറും. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ റെയില്‍വേസ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് (ഇര്‍കോണ്‍) ആണ് 1.6 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവു വരുന്ന പദ്ധതിയുടെ ഫണ്ടിങ് ഉള്‍പ്പെടെയുള്ളവ നോക്കുന്നത്. എന്നാല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇര്‍കോണ്‍ എന്‍ജിനീയര്‍മാര്‍ പലതവണ സ്ഥലം സന്ദര്‍ശിച്ചതല്ലാതെ പണി തുടങ്ങിയിരുന്നില്ല.

ഛബഹര്‍ തുറമുഖത്തിനും റെയില്‍വേപ്പാതയ്ക്കും ഒഴിവു നല്‍കിയാണ് യുഎസ് ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പണി തുടങ്ങുന്നതിന് ആവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ വിതരണക്കാര്‍ക്ക് സാധിച്ചില്ല. പണം നല്‍കാന്‍ വിവിധ ബാങ്കുകളും മടിച്ചു. യുഎസ്സില്‍നിന്ന് പ്രതികാരമുണ്ടാകുമെന്ന ഭീതിയിലാണവര്‍. ഉപരോധത്തെത്തുടര്‍ന്ന് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യ നിര്‍ത്തി.

follow u: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular