കരഞ്ഞുകൊണ്ട്, ഞാനാണ് ചെയ്തത്.. ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂരജ് സമ്മതിച്ചു

പത്തനംതിട്ട: അഞ്ചൽ ഉത്ര വധക്കേസിൽ കുറ്റസമ്മതം നടത്തി ഉത്രയുടെ ഭർത്താവ് സൂരജ്. ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂരജ് സമ്മതിച്ചു. തെളിവെടുപ്പിന് എത്തിച്ചപ്പോൾ മാധ്യമങ്ങൾക്കു മുന്നിലായിരുന്നു സൂരജിന്റെ കുറ്റസമ്മതം.

കരഞ്ഞുകൊണ്ട്, ഞാനാണ് ചെയ്തത്. ചെയ്തു, എന്നായിരുന്നു സൂരജിന്റെ വാക്കുകൾ. എന്നാൽ എന്തിനാണ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ അങ്ങനയൊന്നുമില്ല എന്നായിരുന്നു പ്രതികരണം.

കൊലപാതകത്തിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. കൊല്ലാന്‍ വേണ്ടി തന്നെയാണ് പാമ്പിനെ വാങ്ങിയതെന്നും രണ്ട് പാമ്പുകളെ വാങ്ങിയിട്ടുണ്ടെന്നും സൂരജ് സമ്മതിച്ചു. അതേസമയം, കൃത്യത്തില്‍ അച്ഛനും അമ്മയ്ക്കും പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നും കരഞ്ഞുകൊണ്ട് പറഞ്ഞു.

അതിനിടെ, ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതിയുണ്ടാകരുതെന്നായിരുന്നു രണ്ടാംപ്രതി സുരേഷിന്റെ പ്രതികരണം. തനിക്കും ഒരു പെണ്‍കുട്ടിയുണ്ടെന്നും എല്ലാം ദൈവത്തിന്റെ മുന്നില്‍ തെളിയുമെന്നും സുരേഷ് പറഞ്ഞു. സൂരജ് കുറ്റംസമ്മതിച്ചിട്ടുണ്ടെന്നും ഇത് മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

എന്നാല്‍, കേസില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് കരുതിയപ്പോള്‍ കൂട്ടുപ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സൂരജ് നടത്തുന്നതെന്ന് ഉത്രയുടെ സഹോദരന്‍ വിഷു പ്രതികരിച്ചു.

ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ഒന്നാംപ്രതിയായ സൂരജിനെയും കൂട്ടുപ്രതിയായ സുരേഷിനെയും പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത്.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular