വായു വഴി കൊറോണ പകരുവാന്‍ തുടങ്ങിയാല്‍ സംഭവിക്കുന്നത്?

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു തെളിവുണ്ടെന്നും ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യസംഘടന തയാറാകണമെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊറോണ വൈറസ് വായുവിലൂടെയാണ് പകരുന്നതെങ്കില്‍ എന്താകും അവസ്ഥ എന്ന ആശങ്കയിലാണ് എല്ലാവരും. ക്ഷയരോഗമോ ചിക്കന്‍പോക്‌സോ ന്യൂമോണിയയോ പോലെ വായു വഴി കൊറോണ പകരുവാന്‍ തുടങ്ങിയാല്‍ നമ്മുടെ നിലവിലുള്ള സാമൂഹിക ജീവിതക്രമങ്ങള്‍ തന്നെ മാറ്റിയെഴുതേണ്ടിവരും. രോഗിയുള്ള വീട്ടിലെ വായു ശ്വസിച്ചാല്‍ തന്നെ രോഗം വരാം എന്ന അവസ്ഥയാകും. തുണി മാസ്‌കുകള്‍ക്ക് പകരം എന്‍–95 മാസ്‌ക് തന്നെ വേണ്ടിവരും.

ഇത്തരം ഒട്ടേറെ ആശങ്കകള്‍ക്ക് മറുപടിയുമായി എത്തുകയാണ് കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ മുന്‍നിരയിലുള്ള രണ്ടു ഡോക്ടര്‍മാരായ ഡോ. ബി. പദ്മകുമാറും ഡോ. ശ്രീജിത് എന്‍ കുമാറും.

ലോകാരോഗ്യ സംഘടനയോ ഐസിഎംആര്‍ പോലുള്ള ഔദ്യോഗിക മെഡിക്കല്‍ സമിതികളോ കോവിഡ് വായുവിലൂടെ പകരുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്നും ഇതേവരെ കിട്ടിയ തെളിവുകള്‍ വച്ച് കൊറോണ വൈറസ് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറത്തേക്കു തെറിക്കുന്ന സ്രവകണങ്ങള്‍ (Droplets) വഴി തന്നെയാണ് പകരുക (കോണ്ടാക്റ്റ് ട്രാന്‍സ്മിഷന്‍) എന്നും ഡോ. ബി പദ്മകുമാര്‍ പറയുന്നു.

സ്രവകണങ്ങളിലൂടെയുള്ള രോഗപ്പകര്‍ച്ചയും വായുവിലൂടെ നേരിട്ടുള്ള പകര്‍ച്ചയും രണ്ടാണ്. സ്രവകണങ്ങള്‍ക്ക് 50 മൈക്രോണില്‍ അധികം വലുപ്പമുണ്ട്. തന്മൂലം ഒരു 60–70 സെന്റിമീറ്റര്‍ സഞ്ചരിച്ചുകഴിയുമ്പോഴേക്കും സ്രവകണങ്ങള്‍ നിലംപതിച്ച് പ്രതലങ്ങളില്‍ വീഴും. വായുവില്‍ തങ്ങിനില്‍ക്കില്ല. ആളുകളുമായി ഇടപഴകുമ്പോള്‍ ഒന്നര മീറ്ററെങ്കിലും അകലം പാലിക്കാന്‍ പറയുന്നത് ഈ കാരണം കൊണ്ടാണ്.

എന്നാല്‍ വായുവിലൂടെ നേരിട്ട് വൈറസ് പകരുന്നത് എയ്‌റസോള്‍ എന്ന ചെറുകണങ്ങള്‍ വഴിയാണ്. എയ്‌റോസോളിന് 5 മൈക്രോണില്‍ താഴെയേ ഭാരമുള്ളൂ. ഒരു വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ഈ എയ്‌റോസോളുകളില്‍ വൈറസ് ഉണ്ടാവും. ഈ കണങ്ങള്‍ ഏതാനും മണിക്കൂറുകള്‍ വായുവില്‍ തങ്ങിനില്‍ക്കാം. ഭാരം കുറവായതിനാല്‍ ഇതു വായുവിലൂടെ ഏറെ ദൂരം സഞ്ചരിക്കും. പ്രത്യേകിച്ച് മൈതാനം പോലെ ശക്തമായ വായുപ്രവാഹം ഉള്ളിടത്ത് എത്ര ദൂരം വേണമെങ്കിലും ആ വൈറസ് കണങ്ങള്‍ വ്യാപിക്കാം.

” നിലവില്‍ വായുവഴി പകരുമെന്നതിനു വ്യക്തമായ തെളിവില്ലാത്തതിനാല്‍ പരിഭ്രാന്തിയുടെ ആവശ്യമില്ല. ” ഡോക്ടര്‍ പദ്മകുമാര്‍ പറയുന്നു. പക്ഷേ, കൂടുതല്‍ ജാഗ്രത കൂടിയേ തീരൂ. കാരണം സ്രവകണങ്ങള്‍ വഴിയാണ് പകരുന്നതെങ്കില്‍ പോലും ശക്തമായ വായുപ്രവാഹം ഉള്ളിടങ്ങളില്‍ സ്രവകണങ്ങള്‍ ഒരു മീറ്ററിലധികം എത്താം.

ഈ വൈറസ് വര്‍ഷങ്ങളോളം നമ്മോടൊപ്പമുണ്ടാകുമെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും മുന്‍കരുതലുകളില്‍ അലംഭാവം പാടില്ല. രോഗബാധ സംശയിക്കുന്നവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. ആളുകളുമായി ഇഴപഴകുമ്പോള്‍ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കുക.

പുതിയ കണ്ടെത്തലുകളെല്ലാം വിരല്‍ ചൂണ്ടുന്നത് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്. അത് കൃത്യമായി പാലിക്കുക. ഒപ്പം മാസ്‌ക് ധരിക്കാനും കൈകള്‍ വൃത്തിയാക്കാനും മറക്കരുത്.

” ലോകം മുഴുവന്‍ പടര്‍ന്ന, കോടിക്കണക്കിനുള്ള ആള്‍ക്കാരെ വ്യാപിച്ചിരിക്കുന്ന ഒരു രോഗമാണ് കോവിഡ്. അതുകൊണ്ടുതന്നെ വായുവഴി രോഗപ്പകര്‍ച്ച നടക്കുന്നതായി ഏതെങ്കിലും രാജ്യത്തിന് കൃത്യമായി വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ ഇതിനോടകംതന്നെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരേണ്ടതാണ്. നിലവില്‍ അങ്ങനെയൊന്നും വന്നിട്ടില്ല.” ഡോ. ശ്രീജിത് എന്‍ കുമാര്‍ പറയുന്നു.

”വായുവില്‍ കൂടി വൈറസ് പകരുന്നോ എന്നത് ഇന്നും ഒരു വിവാദവിഷയമാണ്. ശാസ്ത്രീയമായ സ്ഥിരീകരണം ലഭ്യമല്ല. ജനലും വാതിലും തുറന്നിടുക. കഴിയുന്നിടത്തോളം വായു സഞ്ചാരം ഉറപ്പുവരുത്തുക. സാമൂഹിക അകലം പാലിക്കുക, മാസ്‌കിന്റെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുക. ഇത്രയുമാണ് നമുക്കു ചെയ്യാനുള്ളത്. അനാവശ്യമായ പരിഭ്രാന്തിയുടെ ആവശ്യമില്ല. ”

കോവിഡിനു കാരണം വൈറസ് അല്ലെന്ന മട്ടിലുള്ള ചില പ്രചാരണങ്ങള്‍ മുന്‍പ് നടന്നിരുന്നു. അതു ശരിയല്ലെന്നും തെളിഞ്ഞിരുന്നു. ഇതുപോലെ ദിവസവും പുതിയ വാര്‍ത്തകളും കണ്ടെത്തലുകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ശരിയാണെന്ന് ഉറപ്പുള്ള കാര്യങ്ങള്‍, ശാസ്ത്രീയമായി തെളിഞ്ഞ കാര്യങ്ങള്‍ മാത്രം വിശ്വസിക്കുകയാണ് കോവിഡ് കാലത്ത് നമുക്കു ചെയ്യാനാവുക.
കടപ്പാട് മനോരമ

Similar Articles

Comments

Advertismentspot_img

Most Popular