പരിശോധനാ ഫലങ്ങള്‍ക്ക് കാത്തിരിപ്പ് 3 ദിവസം; ഫലം വരുമ്പോഴെക്കും വ്യാപനം, ആന്റിബോഡി പരിശോധന: 14% പേര്‍ക്ക് രോഗം, 53 പേരില്‍ ഒരാള്‍ക്ക് രോഗം

തിരുവനന്തപുരം: ലാബില്‍നിന്നു കോവിഡ് പരിശോധനാ ഫലങ്ങള്‍ വൈകുന്നതു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു. ഫലം ലഭിക്കുന്നതിനു ശരാശരി 3 ദിവസം കാത്തിരിക്കണം. സംസ്ഥാനത്തെ 21 ലാബുകളിലായി ദിവസം പരമാവധി 3500 പിസിആര്‍ പരിശോധനകള്‍ക്കേ സൗകര്യമുള്ളൂ. ഇന്നലെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് 7219 സാംപിളുകള്‍ പരിശോധനയ്ക്കു വിട്ടതില്‍ 5092 ഫലങ്ങളാണു ലഭിച്ചത്. ഇപ്പോള്‍ 1.27 ലക്ഷം പിസിആര്‍ കിറ്റ് ശേഖരമുണ്ട്. കൂടുതല്‍ ലാബുകള്‍ കണ്ടെത്താനുള്ള നീക്കങ്ങളും ഫലം കാണുന്നില്ല.

സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവം എടുത്തശേഷം അവരെ ക്വാറന്റീനില്‍ പാര്‍പ്പിക്കുന്നുണ്ട്. ഈ സമയത്തു ക്വാറന്റീനില്‍ കഴിയുന്നയാളുമായി ദ്വിതീയ സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ പുറത്തുപോകുന്നുണ്ട്. ഫലം വരുമ്പോഴേക്കും അവര്‍ പലരുമായി ഇടപഴകുന്ന സാഹചര്യമാണുള്ളത്. ഉറവിടം അറിയാത്ത കേസുകളിലും പരിശോധന വൈകുന്നതു രോഗവ്യാപനത്തിനു വഴിവയ്ക്കും.

മിക്ക ജില്ലയിലും ശരാശരി 500 പരിശോധനാഫലം വൈകുന്നുണ്ടെന്നാണു കണക്ക്. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ ഫലം വന്ന 16 പേരില്‍ 4 പേരുടെ സാംപിള്‍ കഴിഞ്ഞ ഒന്നിനു പരിശോധനയ്ക്ക് അയച്ചതാണ്. രോഗവ്യാപനം ശക്തമായ പൊന്നാനി താലൂക്കില്‍ കഴിഞ്ഞദിവസം 510 സാംപിളുകള്‍ ശേഖരിച്ചതില്‍ 163 സാംപിളുകളുടെ ഫലമാണു സമയത്തു ലഭിച്ചത്.

ആന്റിബോഡി, ആന്റിജന്‍ പരിശോധനകള്‍ നടത്തിയാലും അതിനു 10% മാത്രമേ കൃത്യതയുള്ളൂ. ഈ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ പിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കി രോഗം ഉണ്ടോയെന്ന് അന്തിമമായി സ്ഥിരീകരിക്കണം. ഈ ഫലം വൈകുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. സമൂഹ വ്യാപനം ഉണ്ടോയെന്ന് അറിയാന്‍ 10,000 ആന്റിബോഡി പരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു. ഇതില്‍ 14% പേര്‍ക്കും രോഗം ഉണ്ടെന്നു കണ്ടെത്തിയെങ്കിലും ഇവരെ പൂര്‍ണമായി പിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.

സംസ്ഥാനത്ത് 53 സാംപിളുകള്‍ പരിശോധിക്കുമ്പോള്‍ ഒരു കോവിഡ് രോഗിയെ കണ്ടെത്തുന്നുവെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്കനുസരിച്ചു രോഗികളില്‍ 60% പേരും മലപ്പുറം, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലുള്ളവരാണ്.

FOLLOW US PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular