പെണ്‍കുട്ടികളെ വാളയാറിലേക്കു വിളിച്ചുവരുത്തി തടഞ്ഞുവച്ചു; ഇടുക്കിക്കാരിയെ തേടി പോലീസ്

കൊച്ചി: നടി ഷംന കാസിമില്‍ നിന്ന് ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ നാലുപേര്‍കൂടി പ്രതികളാകും. യുവതികളെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീരയടക്കമാണു പ്രതിയാകുന്നത്. ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും. നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ രണ്ടു കേസുകൂടി എടുത്തിട്ടുണ്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം ആറായി. അതേസമയം ആദ്യം അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടന്നേക്കും.

ഷംന കാസിമിന്റെ പരാതി ഒരു തുടക്കം മാത്രമായിരുന്നു. അതില്‍ നാലുപേര്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തു വന്നതോടെ ഇതേ സംഘത്തിനെതിരെ പരാതി പ്രവാഹമായി. അങ്ങനെയാണ് 24 മണിക്കൂര്‍ കൊണ്ടു മൂന്നു കേസുകള്‍ കൂടി കൊച്ചി നഗരത്തിലെ പല പൊലീസ് സ്റ്റേഷനുകളിലായി റജിസ്റ്റര്‍ ചെയ്തത്. സിനിമാ, പരസ്യ ചിത്രീകരണങ്ങള്‍ക്കെന്ന പേരില്‍ പെണ്‍കുട്ടികളെ വാളയാറിലേക്കു വിളിച്ചുവരുത്തി തടഞ്ഞുവച്ചു എന്നായിരുന്നു പിന്നീടു വന്ന പരാതികളെല്ലാം. അവയിലാണു പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ രണ്ടു കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തത്.

ഇതോടെ ഈ സംഘത്തിനെതിരെ കൊച്ചിയില്‍ മാത്രം ആറു കേസുകളായി. പരാതിക്കാരായ പെണ്‍കുട്ടികളുടെ വിശദ മൊഴികള്‍ ഇന്നലെ പകല്‍ രേഖപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രാത്രി വൈകിയും ഇന്ന് പുലര്‍ച്ചെയുമായാണു രണ്ടു കേസുകളും റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ അറസ്റ്റ് ഈ കേസുകളിലും രേഖപ്പെടുത്തും. കൂടുതല്‍ പ്രതികള്‍ ഉള്ളതായി വ്യക്തമായ വിവരം അന്വേഷണ സംഘത്തിനുണ്ട്. അതേസമയം ഷംനയുടെ പരാതിയില്‍ എടുത്ത കേസില്‍ ആദ്യം പിടിയിലായ നാലു പ്രതികളെ നടിയുടെ വീട്ടിലെത്തിച്ചു തെളിവെടുക്കാനുണ്ട്.

ഇന്നലെ അതിനു തയാറെടുത്തെങ്കിലും ഒടുവില്‍ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് ഷെരീഫ് അടക്കമുള്ള എല്ലാവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതു നീണ്ടുപോയതിനാല്‍ തെളിവെടുപ്പു നടന്നില്ല. ഇന്ന് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഹൈദരാബാദിലുള്ള ഷംന തിരിച്ചെത്തിയ ശേഷമാകാം ഇനി തെളിവെടുപ്പെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ പ്രതികളെ പരാതികാര്‍ക്കു മുന്നില്‍ നേരിട്ട് കാണിച്ചു തിരിച്ചറിയാമെന്ന സൗകര്യവും ഉണ്ട്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular