വയോധികരും കുഞ്ഞുങ്ങളും ഉള്ളതാണ്; പുറത്തുമാത്രം പോരാ വീടിനകത്തും കരുതല്‍ വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: വീടിനു പുറത്ത് ഇറങ്ങുമ്പോള്‍ മാത്രമാണ് മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യുന്നതെന്നും, പൊതുസ്ഥലത്തെ ഈ കരുതല്‍ വീടുകളില്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടിനുള്ളിലെ വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോഴാണ് ശ്രദ്ധ കൂടുതല്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നാമിപ്പോള്‍ വീടിനു പുറത്തുറങ്ങുമ്പോള്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും. വീടുകളില്‍ സാധാരണ നിലയ്ക്കാണ് കാര്യങ്ങള്‍. വൈറസ് ബാധിച്ച് രോഗലക്ഷണങ്ങളില്ലാത്തവര്‍ വീടിനകത്ത് പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പടര്‍ത്താന്‍ സാധ്യതയുണ്ട്. പൊതുസ്ഥലങ്ങളിലെ കരുതല്‍ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണ്ടതുണ്ട്. വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോഴാണ് ശ്രദ്ധ കൂടുതല്‍ വേണ്ടത്. ആരും രോഗബാധിതരായേക്കാം എന്ന ധാരണയോടെയാണ് ഇടപഴകേണ്ടത്.’ മുഖ്യമന്ത്രി പറഞ്ഞു

ഇതിനേക്കാള്‍ ഗുരുതരമാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത കേസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണ്. ഇന്ത്യ മൊത്തമായെടുത്താല്‍ ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ 40 ശതമാനത്തിലധികമാണ്. കേരളത്തിലത് രണ്ട് ശതമാനത്തില്‍ താഴെയാണ്. ബാക്കി 98 ശതമാനം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യങ്ങളില്‍ കൃത്യമായ ഇന്റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട്. സമൂഹ വ്യാപനം ഉണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്.

തുടര്‍ന്ന് പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി തിരിച്ച് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതിനാല്‍തന്നെ ഇതു വരെ സമൂഹ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിനര്‍ഥം സമൂഹ വ്യാപന ഭീഷണി ഒഴിഞ്ഞു പോയെന്നല്ല’.

വ്യാപനത്തിന്റെ തോത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും തേടുന്നുണ്ട്. അതിന്റെ ഭാഗമായാണ് വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേര്‍തിരിച്ച് കൊണ്ടു വരണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രാലയത്തിനും കത്തെഴുതിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular