ഇന്ത്യയുടെ ബ്രഹ്മാസ്ത്രം അതിര്‍ത്തിയിലേയ്ക്ക്; ചൈനയെ വിറപ്പിക്കും

ന്യൂഡല്‍ഹി: മലനിരകളിലെ യുദ്ധമുറകളില്‍ വൈദഗ്ധ്യം നേടിയ സേനാംഗങ്ങള്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലേക്ക്. ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടന്‍ സ്‌ട്രൈക്ക് കോറിലെ (ബ്രഹ്മാസ്ത്ര കോര്‍) സേനാംഗങ്ങളെയാണ് സംഘര്‍ഷം രൂക്ഷമായ മേഖലകളിലേക്കു നിയോഗിക്കുന്നത്.

ആസ്ഥാനം ബംഗാള്‍ ആണെങ്കില്‍ 3488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ ചൈന അതിര്‍ത്തിയില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും നിലയുറപ്പിക്കാന്‍ സജ്ജമായ സേനയാണിത്. ദുര്‍ഘട മലനിരകളിലും അതിശൈത്യ കാലാവസ്ഥയിലും പൊരുതാന്‍ വിദഗ്ധ പരിശീലനം നേടിയ സേനാംഗങ്ങളുടെ സാന്നിധ്യം 14,000 അടി ഉയരത്തിലുള്ള കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയ്ക്കു കരുത്തു പകരും.

ചൈനീസ് അതിര്‍ത്തിക്കു കാവലൊരുക്കുന്ന കശ്മീരിലെ ലേ, ബംഗാളിലെ സിലിഗുഡി, അസമിലെ തേസ്പുര്‍, നാഗാലന്‍ഡിലെ ദിമാപുര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സേനാ കോറുകളുടെ പ്രാഥമിക ദൗത്യം പ്രതിരോധമാണെങ്കില്‍ മൗണ്ടന്‍ സ്‌ട്രൈക്കിന്റേത് ആക്രമണമാണ്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് സ്‌ട്രൈക്ക് കോറിനു രൂപം നല്‍കിയത്. ആക്രമണ ലക്ഷ്യത്തോടെയുള്ള കോര്‍ രൂപീകരണത്തെ അന്ന് ചൈന പരസ്യമായി എതിര്‍ത്തെങ്കിലും അതു വകവയ്ക്കാതെ, കോര്‍ സ്ഥാപിക്കുകയായിരുന്നു. ബംഗാള്‍, പഞ്ചാബിലെ പഠാന്‍കോട്ട് എന്നിവിടങ്ങളിലുള്ള 2 ഡിവിഷനുകളിലായി 45,000 വീതം സേനാംഗങ്ങളാണ് കോറിലുള്ളത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular