യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മുന്നോട്ട് നീങ്ങാന്‍ നിര്‍ദേശം; കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നു

ലഡാക്ക് വിഷയത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ഇന്ത്യ ആരംഭിക്കുകയും ചെയ്തു. എങ്കിലും ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് യുദ്ധ കരുതല്‍ശേഖരം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സേനകള്‍ക്കു നിര്‍ദേശം നല്‍കി.

സേനകളുടെ അടിയന്തര ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് മൂന്നു സേനാമേധാവിമാരോടും ചോദിച്ചിരുന്നുവെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മലാക്ക സ്‌ട്രെയ്റ്റിനു (മലേഷ്യയ്ക്കും സുമാത്രയ്ക്കും ഇടയിലെ കടലിടുക്ക്) സമീപം യുദ്ധക്കപ്പലുകളും മറ്റും അടുപ്പിക്കാന്‍ നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ചൈനീസ് നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്തോ – പസഫിക് മേഖലയില്‍ എവിടെവേണമെങ്കിലും മുന്നോട്ടുപോകാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

നേരത്തേ നിലയുറപ്പിച്ച മേഖലകളില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ വ്യോമസേനയോടും ആവശ്യപ്പെട്ടു. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിര്‍ദേശം. പാംഗോങ് ട്‌സോയെ ച്ചൊല്ലിയുള്ള കോര്‍പ് കമാന്‍ഡര്‍ തല ചര്‍ച്ച വേണമെന്ന് ചൈന കുറച്ചുദിവസങ്ങളായി ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ക്യാംപില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഈ ചര്‍ച്ച വേണമെന്ന് ജൂണ്‍ 16നും ചൈന ആവശ്യപ്പെട്ടു. ഈ ഉയര്‍ന്നതല ചര്‍ച്ച ഗല്‍വാനില്‍നിന്നു ചൈനീസ് സൈന്യം തിരിച്ചുപോയശേഷമേ ഉണ്ടാകൂയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

എന്നാല്‍ പ്രാദേശിക കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്കുശേഷം ചൈനീസ് സേന കുറച്ചു പിന്നോട്ടുപോയെങ്കിലും ഗല്‍വാനിലെ പട്രോളിങ് പോയിന്റ് 14 സ്ഥാപിച്ച ടെന്റുകള്‍ നീക്കാന്‍ തയാറായില്ല. പിപി 17ലെ ഇന്ത്യന്‍ ടെന്റുകളെച്ചൊല്ലിയും ചൈന എതിര്‍പ്പ് അറിയിച്ചിരുന്നു. അടുത്തനാളുകളിലായി ചൈനയുടെ സ്ഥിരം രീതിയാണിത്. ഏതെങ്കിലും മേഖലയിലേക്ക് അതിക്രമിച്ചു കയറും ടെന്റുകള്‍ സ്ഥാപിക്കും. പിന്നീട് ടെന്റുകള്‍ അഴിച്ചുമാറ്റാതെ പിന്മാറും. പിന്നീട് എന്തെങ്കിലും ആവശ്യത്തിനു തിരിച്ചുവരേണ്ടിവന്നാല്‍ ഉടനടി ഉപയോഗിക്കാവുന്ന തരത്തിലാണ് ടെന്റുകള്‍ സ്ഥാപിക്കുന്നതെന്നാണ് സേനാവൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം.

ഗല്‍വാന്‍ താഴ്‌വരയിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പാന്‍ഗോങ് ട്‌സോയിലെ ഫിംഗര്‍ ഏരിയകളെച്ചൊല്ലിയും ചര്‍ച്ച ആരംഭിക്കാന്‍ ചൈന ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഗല്‍വാനിലെ പ്രശ്‌നങ്ങള്‍ക്കു പൂര്‍ണ പരിഹാരം ഉണ്ടാക്കിയിട്ടുമതി പാന്‍ഗോങ് ട്‌സോയിലേക്കു നീങ്ങുന്നതെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാനം.

തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ കൂടുതല്‍ സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരുഭാഗത്തുമായി ഇരുനൂറോളം ജവാന്മാരാണ് ഉണ്ടായിരുന്നത്. ദുര്‍ഘടമായ ഭാഗത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ പലരും ഏറെ താഴെയുള്ള ഗല്‍വന്‍ നദിയിലേക്കുവീഴുകയായിരുന്നുവെന്നാണു സൂചന.
കുത്തൊഴുക്കുള്ള നദിയില്‍ തിരച്ചില്‍ നടത്തി കൂടുതള്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമമാണു നടന്നുകൊണ്ടിരിക്കുന്നത്. കനത്ത ശൈത്യവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. പരുക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.

FOLLOW US: pathram online dailyhunt

Similar Articles

Comments

Advertismentspot_img

Most Popular