മുന്‍ മാനേജര്‍ ദിശ മരിച്ച് ആറാം ദിവസം സുശാന്തും ജീവനൊടുക്കി

സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്തയുടെ ഞെട്ടലില്‍ ബോളിവുഡ്. സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലാദിലെ കെട്ടിടത്തിലെ 14ാം നിലയില്‍നിന്ന് യുവതി ചാടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടമരണത്തിനാണ് പോലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സംഭവം ആത്മഹത്യയാണെന്ന സൂചന പോലീസ് നല്‍കിയിരുന്നു.

സുശാന്ത് സിങ് രാജ്പുതിന് പുറമേ വരുണ്‍ ശര്‍മ്മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സാമൂഹികമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് സുശാന്ത് സിങ് രാജ്പുതിനെയും മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

‘എം.എസ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി’ ആണ് പ്രധാന ചിത്രം. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സീ ചാനലിലെ പവിത്ര റിഷ്ടയിലൂടെയെത്തി കാഴ്ചക്കാരുടെ ഹരമായി മാറിയ താരമായിരുന്നു സുശാന്ത്. ബിഗ് സ്‌ക്രീനിലും സുശാന്തിന് കാലിടറിയില്ല. 2013ല്‍ ഇറങ്ങിയ ആദ്യ ചിത്രമായ കൈ പോ ചെയിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങള്‍ കരസ്ഥമാക്കി. രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാന്‍സിലും ശ്രദ്ധിക്കപ്പെട്ടു. ചെറുതെങ്കിലും എല്ലാവരും ഓര്‍ക്കുന്ന കഥാപാത്രമായിരുന്നു പികെയിലെ സര്‍ഫ്രാസിന്റേത്. ഡിറ്റക്ടീവ് ബ്യോമ്‌കേഷ് ബക്ഷി എന്ന ആക്ഷന്‍ ത്രില്ലറിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചു.

നല്ലൊരു ഡാന്‍സര്‍ കൂടിയായിരുന്നു സുശാന്ത്. ഡാന്‍സ് ഷോകളിലെ സജീവ സാന്നിധ്യമായിരിക്കുമ്പോഴാണ് സ്‌ക്രീനിലേക്കു വിളിവന്നത്. ഇതോടെ സുശാന്ത് ബോളിവുഡിലെ മുന്‍നിര നായകന്മാരുടെ പട്ടികയിലേക്ക് ഉയര്‍ന്നു. എം.എസ്. ധോണി; ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയിലെ ടൈറ്റില്‍ റോളിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2019ല്‍ പുറത്തിറങ്ങിയ ചിച്ചോര്‍ ആണ് അവസാന ചിത്രം. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ബോളിവുഡ്.

കഴിഞ്ഞ ആറ് മാസമായി സുശാന്തിനു മാനസികമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതാകും ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.

സെലിബ്രിറ്റി മാനേജര്‍ ദിഷാ സാലിയന്‍ മരിച്ച നിലയില്‍; മരണം നടന്‍ രോഹന്‍ റായിയുടെ ഫഌറ്റിലെ പാര്‍ട്ടിയ്ക്ക് ശേഷം

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular