നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നു

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഉപയോഗിക്കുമെന്നും ഡിജിപി പറഞ്ഞു.

നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഹോം ക്വാറന്റീന്‍ ലംഘിക്കുന്നത് കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കാനും ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി. വാര്‍ഡ് തല സമിതികള്‍, ബൈക്ക് പട്രോള്‍, ജനമൈത്രി പൊലീസ് എന്നിവരുടെ പരിശോധനയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

അതേ സമയം ഇനിമുതല്‍ വിദേശത്തു നിന്നു നാട്ടില്‍ മടങ്ങി വരുന്നവര്‍ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിന്റെ ചെലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പാസില്ലാതെ കേരളത്തിലേക്ക് വന്നാല്‍ 28 ദിവസം സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം. വിദേശത്തു നിന്നു വരുന്നവര്‍ ഇനി സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലും ചെലവ് സ്വയം വഹിക്കണം. പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് വരുന്നതിനെ ആരും എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ വരുന്നവരെക്കുറിച്ച് സര്‍ക്കാരിന് അറിവ് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. പ്രവാസികളെല്ലാം ഒന്നിച്ചെത്തുകയാണെങ്കില്‍ അത് വലിയ പ്രശ്‌നമുണ്ടാക്കും. കാരണം ലക്ഷക്കണക്കിനാളുകളാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ളത്. അവരില്‍ വിസാ കാലാവധി കഴിഞ്ഞവര്‍, വിദ്യാര്‍ത്ഥികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിപ്പോയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular