സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസും പുനരാരംഭിച്ചു; കോഴിക്കോട് സര്‍വീസ് നടത്തിയ സ്വകാര്യ ബസിനു നേര്‍ക്ക് ആക്രമണം

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസും പുനരാരംഭിച്ചു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് സര്‍വീസുകള്‍ ആരംഭിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ചാണ് സര്‍വീസ്. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിരക്കിലാണ് യാത്രക്കാരെ കയറ്റുന്നത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെ ഇടവേളകള്‍ നല്‍കി ജില്ല അതിര്‍ത്തിക്കുള്ളിലാണ് യാത്ര.

കൊച്ചി നഗരത്തിലും അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലുമായി അമ്പതോളം ബസുകളാണ് സര്‍വീസ് നടത്തുന്നത്. കൊച്ചി നഗരത്തില്‍ ഹൈക്കോടതി, പൂത്തോട്ട, ചോറ്റാനിക്കര ഭാഗത്തേക്ക് സര്‍വീസ് നടത്തുന്നു. ബസ് ഓപറേറ്റേഴ്‌സ് ഫോറം എന്ന സംഘടനയുടെ കീഴിലുള്ള പത്ത് ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്. തൃശൂര്‍ ജില്ലയില്‍ 85 ബസുകളാണ് സര്‍വീസ് നടത്തുന്നത്. പാലക്കാടും സര്‍വീസ് പുനരാരംഭിച്ചു.

ഇടുക്കിയിലും 50 ഓളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വലിയ സാമ്പത്തിക നഷ്ടെത്ത തുടര്‍ന്ന് വലിയൊരു വിഭാഗം ബസ് ഉടമകള്‍ സര്‍വീസ് നടത്തുന്നില്ല. രാവിലെ യാത്രക്കാര്‍ വളരെ കുറവാണ്. മലയോര മേഖലകളിലേക്ക് അടക്കും അത്യാവശ്യ സര്‍വീസ് മാത്രമാണ് നടത്തുന്നത്. ഡീസല്‍ ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

തിരുവനന്തപുരം നഗരത്തിലും ഏതാനും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ലോക്ഡൗണ്‍ 55 ദിവസം പിന്നിട്ട ഇന്നലെ കെ.എസ്ആര്‍.ടി.സി പൊതുജനങ്ങള്‍ക്കായി സര്‍വീസ് പുനരാരംഭിച്ചിരുന്നു.

കോഴിക്കോട് സര്‍വീസ് നടത്തിയ സ്വകാര്യ ബസിനു നേര്‍ക്ക് ആക്രമണമുണ്ടായി. ബസ് ഉടമ സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് ഇന്നലെ ഓടിയ കൊളക്കാടന്‍ ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത് . കോഴിക്കോട് അരിക്കോട് മഞ്ചേരി റൂട്ടിലോടിയ ബസകളാണ് ആക്രമിക്കപ്പെട്ടത്. ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. ബസ് ഉടമകളുടെ സംഘടനകളില്‍ അംഗമല്ലാത്തവരുടെ ബസുകള്‍ക്ക് നേരെയാണ് ആക്രമണം. ആറ് ഉടമകളുടെ ബസുകളാണ് സര്‍വീസ് നടത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular