ലോക്ക് ഡൗണില്‍ ഇളവു ലഭിച്ചപ്പോള്‍ നാട്ടിലെത്തിയ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ

ത്രിപുര: ലോക്ക് ഡൗണില്‍ ഇളവു ലഭിച്ചപ്പോള്‍ നാട്ടിലെത്തിയ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ. ലോക്ക് ഡൗണ്‍ കാലത്ത് വന്‍തുക ചിലവഴിച്ച് വീട്ടിലെത്തിയ ഭര്‍ത്താവവിനെയാണ് വീട്ടില്‍ കയറ്റാന്‍ ഭാര്യ വിസമ്മതിച്ചത്. അസമില്‍ നിന്നും 30000 രൂപ ചിലവിട്ട് സ്വന്തം നാടായ ത്രിപുരയിലെ അഗര്‍ത്തലയില്‍ എത്തിയപ്പോഴാണ് യുവാവിനെ ഭാര്യ വീട്ടില്‍ കയറ്റാഞ്ഞത്. 37കാരനായ ഗൊബീന്ദ ദേബബ്‌നാഥിനാണ് വീട്ടില്‍ കയറാനാകാഞ്ഞത്. അസമിലുള്ള ഭാര്യ സഹോദരനെ കാണാനാണ് ഇയാള്‍ പോയത്. തുടര്‍ന്നുള്ള പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് നെഗറ്റീവ് ആണെന്ന് വ്യക്തമായിരുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം അസമില്‍ കുടുങ്ങി. ലോക്ക് ഡൗണ്‍ നീട്ടിയതോടൈ വരാനായില്ല. ഒടുവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചപ്പോള്‍ വീട്ടിലേക്ക് തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാറിലാണ് ഇദ്ദേഹം അസമില്‍ നിന്നും മടങ്ങി അഗര്‍ത്തലയില്‍ എത്തിയത്. നാട്ടിലെത്തിയ ഗൊബീന്ദയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. ഇയാളോട് ത്രിപുര അസം അതിര്‍ത്തിയിലുളള ചുരൈബാരി എന്ന സ്ഥലത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

എന്നാല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോകാതെ വീട്ടിലേക്ക് പോകാനായിരുന്നു ഇദ്ദേഹം തീരമാനിച്ചത്. എന്നാല്‍ വീട്ടില്‍ കയറ്റാന്‍ ഭാര്യ തയ്യാറായില്ല. കുഞ്ഞിനും പ്രായമായ അമ്മയ്ക്കും ഒപ്പമാണ് താമസിക്കുന്നതെന്നും അവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ അനുവദിക്കില്ലെന്നും ആണ് ഭാര്യ പറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ വീട്ടിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ ഫ്‌ലാറ്റിലെ മറ്റ് താമസക്കാരുടെ സമ്മര്‍ദ്ദം മൂലമാണ് ഭാര്യ വീട്ടില്‍ കയറ്റാത്തതെന്നാണ് ദേബ്‌നാഥ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. കാര്യങ്ങളില്‍ ഫ്‌ലാറ്റിലെ മറ്റ് താമസക്കാര്‍ കൂടി ഇടപെട്ടതോടെ തര്‍ക്കമായി. ഇതോടെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തുകയായിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുംചേര്‍ന്ന് ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular