കുവൈറ്റിലെ അടുത്ത സ്ഥാനപതി സിബി ജോര്‍ജ്

കുവൈത്ത്‌സിറ്റി: മലയാളിയായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ സിബി ജോര്‍ജാവും കുവൈറ്റിലെ അടുത്ത സ്ഥാനപതി. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം നിരവധി രാജ്യങ്ങളിലെ സ്ഥാനപതിമാരെ പുനര്‍ നിയമിച്ച കൂട്ടത്തിലാണിത്. ഐക്യ രാഷ്ട്ര സഭയിലേക്ക് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ടി.എസ്. തിരുമൂര്‍ത്തിയെ നിയമിച്ചിരുന്നു. കൂടാതെ മറ്റ് ചില രാജ്യങ്ങളിലെ സ്ഥാനപതിമാരെയും മാറ്റിയിട്ടുണ്ട്. കുവൈത്തിലെ സ്ഥാനപതി കെ.ജീവസാഗര്‍ അടുത്ത മാസം അവസാനത്തോടെ വിരമിക്കുകയാണ്. ഇവിടേക്കാണ് സിബി ജോര്‍ജിന്റെ പേരുള്ളതെന്ന് റിപ്പോര്‍ട്ട്.

1993 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് സിബി.ജോര്‍ജ്. പൊളിറ്റിക്കല്‍ ഓഫീസറായി ഈജിപ്തില്‍ ആയിരുന്നു ആദ്യ സര്‍വീസ് തുടക്കം. ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ തുടര്‍ന്ന് പൊളിറ്റിക്കല്‍ കൗണ്‍സിലറും കൊമേഴ്‌സ്യല്‍ കൗണ്‍സിലറുമായി യു.എസ്.എയില്‍. സൗദി അറേബ്യയിലും, ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ചുമതലയും കൈകാര്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് അദ്ദേഹം ഈസ്റ്റ് ഏഷ്യാ ഡിവിഷനിലും ഇന്ത്യോ-ആഫ്രികാ ഫോറം സമ്മിറ്റിന്റെ കോഓര്‍ഡിനേറ്ററുമായിരുന്നു.

അറബി ഭാഷയിലും നല്ല പ്രാവീണ്യം നേടിയിട്ടുണ്ട് ഐ.എഫ്.എസില്‍ മികച്ച പ്രവര്‍ത്തിന് നല്‍കുന്ന എസ്.കെ.സിംഗ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സിന് 2014ല്‍ അര്‍ഹനായിരുന്നു. കോട്ടയം ജില്ലയിലെ പാലയാണ് ജന്മസ്ഥലം. പൊടിമറ്റം കുടുംബാംഗമായ ഇദ്ദേഹത്തിന്റെ ഭാര്യ ജോയ്‌സ് ജോണ്‍ പാംപൂരത്താണ്. രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. 2017 നവംബര്‍ മുതല്‍ സിബി ജോര്‍ജ് സ്വിറ്റ്‌സര്‍ലെന്റെിലെ സ്ഥാനപതിയാണ്. ആ വര്‍ഷം ഡിസംബറില്‍ തന്നെ വത്തിക്കാന്‍ സിറ്റിയുടെ ചുമതലയും വഹിച്ച് വരുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular