സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പുറത്താക്കാനുള്ള എല്ലാ തന്ത്രങ്ങളും പാളി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പുറത്താക്കാനുള്ള എല്ലാ തന്ത്രങ്ങളും പാളിപ്പോകുമ്പോള്‍ അദ്ദേഹം സ്വയം എന്തെങ്കിലും പിഴവുവരുത്തി പുറത്താകാന്‍വേണ്ടി കാത്തിരുന്നിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഷോണ്‍ പൊള്ളോക്ക്. ബാറ്റിങ്ങിന്റെ കാര്യത്തില്‍ അപൂര്‍വമായി മാത്രം ദൗര്‍ബല്യങ്ങള്‍ പ്രകടമാക്കിയിരുന്ന സച്ചിന്‍, അതിനെ മറികടക്കാനും വഴി കണ്ടെത്തിയിരുന്നുവെന്ന് പൊള്ളോക്ക് അഭിപ്രായപ്പെട്ടു. സ്‌കൈ സ്‌പോര്‍ട്‌സുമായി സംസാരിക്കുമ്പോഴാണ് പൊള്ളോക്ക് ഇക്കാര്യം പറഞ്ഞത്.

ചിലസമയത്ത്, പ്രത്യേകിച്ചും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കളിക്കുമ്പോള്‍ സച്ചിനെ എങ്ങനെ പുറത്താക്കുമെന്നറിയാതെ ഞങ്ങള്‍ ഉഴറിയിട്ടുണ്ട്. ഈ കളിക്കാരനെ പുറത്താക്കാന്‍ നമ്മളെക്കൊണ്ടു പറ്റുമോ എന്നു പോലും പലപ്പോഴും സംശയിച്ചിട്ടുണ്ട്. പിന്നെ ചെയ്യാനുള്ളത് അദ്ദേഹം എന്തെങ്കിലും പിഴവു വരുത്താന്‍ വേണ്ടി കാത്തിരിക്കുക മാത്രമാണ്. എല്ലാ ആയുധങ്ങളും പ്രയോഗിച്ച് തന്ത്രങ്ങളെല്ലാം പാളിക്കഴിയുമ്പോള്‍ അദ്ദേഹം പിഴവുവരുത്തുന്നതിനായി ഞങ്ങള്‍ കാത്തിരുന്നിട്ടുണ്ട്’ – പൊള്ളോക്ക് വെളിപ്പെടുത്തി.

സച്ചിന്‍ തന്റെ പരിമിതികളെ മറികടക്കുന്നതെങ്ങനെയെന്നും പൊള്ളോക്ക് വിവരിച്ചു. ‘സ്വന്തം കളിയെ ശരിക്കു മനസ്സിലാക്കാനും അതിനനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും സച്ചിനു കഴിഞ്ഞിരുന്നു. ഓസ്‌ട്രേലിയയില്‍ പോകുമ്പോള്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കളിക്കാന്‍ സാധിക്കാത്തതിനെക്കുറിച്ച് ഒരിക്കല്‍ സച്ചിന്‍ എന്നോടു വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത്തരം പന്തുകള്‍ വിക്കറ്റ് കീപ്പറിനും സ്ലിപ്പിനും മുകളിലൂടെ ബൗണ്ടറി കടത്തുന്ന രീതി സച്ചിന്‍ കണ്ടെത്തി’ – പൊള്ളോക്ക് പറഞ്ഞു.

ഒന്നര പതിറ്റാണ്ടോളം നീണ്ട രാജ്യാന്തര കരിയറില്‍ ദക്ഷിണാഫ്രിക്കയ്ക്കായി 108 ടെസ്റ്റുകളും 303 ഏകദിനങ്ങളും 12 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് നാല്‍പ്പത്തിയാറുകാരനായ ഷോണ്‍ പൊള്ളോക്ക്. ടെസ്റ്റില്‍ 421 വിക്കറ്റുകളും ഏകദിനത്തില്‍ 393 വിക്കറ്റുകളും ട്വന്റി20യില്‍ 15 വിക്കറ്റുകളും വീഴ്ത്തി. മികച്ച ഓള്‍റൗണ്ടര്‍ കൂടിയായിരുന്ന പൊള്ളോക്ക് ടെസ്റ്റില്‍ രണ്ടു സെഞ്ചുറിയും 16 അര്‍ധസെഞ്ചുറിയും ഏകദിനത്തില്‍ ഒരു സെഞ്ചുറിയും 14 അര്‍ധസെഞ്ചുറിയും സ്വന്തം പേരിലാക്കി.

നേരത്തെ, രാജ്യാന്തര ക്രിക്കറ്റില്‍ താന്‍ കണ്ട ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍ സച്ചിനാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും വെളിപ്പെടുത്തിയിരുന്നു. പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരവും സച്ചിനാണെന്നായിരുന്നു ക്ലാര്‍ക്കിന്റെ തുറന്നുപറച്ചില്‍. സാങ്കേതികമായി യാതൊരുവിധ പിഴവുകളുമില്ലാത്ത താരമാണ് അദ്ദേഹം. ചില സമയത്ത് അദ്ദേഹത്തെ ഔട്ടാക്കാന്‍ പിഴവു വരുത്താന്‍ കാത്തിരിക്കുക മാത്രമേ വഴിയുള്ളൂവെന്നും ക്ലാര്‍ക്ക് പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular