ഞെട്ടിക്കുന്ന കണ്ടെത്തല്‍; കേരളത്തില്‍ വവ്വാലുകളിലും കൊറോണ വൈറസ്

കേരളത്തില്‍ കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്ന കണക്കുകള്‍ കേട്ട് ആശ്വസിക്കുന്നതിനിടെ മലയാളികളെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍. കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായെന്നാണ് ഐ.സി.എം.ആറിന്റെ പഠനത്തില്‍ പറയുന്നു. 2018’19 വര്‍ഷങ്ങളില്‍ ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.

കേരളം, കര്‍ണാടകം, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമുള്ള വവ്വാലുകളുടെ സാംപിളുകളാണ് പരിശോധിച്ചത്. കേരളം, ഹിമാചല്‍പ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ചവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തൊണ്ടയില്‍നിന്നും മലാശയത്തില്‍നിന്നുമുള്ള സാംപിളുകളാണ് പരിശോധിച്ചത്.

കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തില്‍നിന്നുള്ള 217 സ്രവ സാംപിളുകള്‍ പരിശോധിച്ചതില്‍ 12ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തില്‍നിന്നുള്ള 42 സ്രവ സാംപിളുകളില്‍ നാലും പോസിറ്റീവായിരുന്നു. എന്നാല്‍, രണ്ടിനം വവ്വാലുകളുടെയും തൊണ്ടയില്‍നിന്നുള്ള 25 സ്രവ സാംപിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവായി.

ഹിമാചലില്‍നിന്നു ശേഖരിച്ച രണ്ടും പുതുച്ചേരിയില്‍നിന്നുള്ള ആറും തമിഴ്‌നാട്ടില്‍നിന്നുള്ള ഒന്നും സാംപിളുകള്‍ പോസിറ്റീവായിരുന്നു. ആര്‍.ടിപി.സി.ആര്‍. (റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍പോളിമെറെയ്‌സ് ചെയിന്‍ റിയാക്ഷന്‍) പരിശോധനയില്‍ വവ്വാലുകളില്‍ നേരത്തേ നിപ വൈറസ് കണ്ടെത്തിയിരുന്നു.

വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ ഈയിനത്തില്‍പ്പെട്ട സസ്തനികളെ കൂടുതല്‍ നിരീക്ഷണവിധേയമാക്കണമെന്ന് പഠനം നിര്‍ദേശിക്കുന്നു. വൈറസ് കണ്ടെത്തിയ മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വേകള്‍ നടത്തണം. സാക്രമികരോഗം പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണമേര്‍പ്പെടുത്തണം. പകര്‍ച്ചവ്യാധിയിലേക്ക് നയിക്കാവുന്ന പുതിയ വൈറസുകള്‍ ഉണ്ടാകുന്നതു കണ്ടെത്താന്‍ ഇതുവഴി കഴിയും. പശ്ചിമഘട്ട മേഖലകള്‍ പ്രത്യേകിച്ച് കേരളം വിവിധ ഇനങ്ങളില്‍പ്പെട്ട വവ്വാലുകളുടെ ആവാസകേന്ദ്രമാണ്. അതിനാല്‍ കേരളം കൂടുതല്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വന്യമൃഗസംരക്ഷണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൗള്‍ട്രി വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ സഹകരിച്ച് വൈറസ് കണ്ടെത്താനുള്ള നവീന സംവിധാനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular