അനാവശ്യ ധൂര്‍ത്തും വിദേശയാത്രകളും ഒഴിവാക്കണം; പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്

വിദേശയാത്രകളും അനാവശ്യ ധൂര്‍ത്തും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാന്‍ ജനപ്രതിനിധികളുടെ ശമ്പളവും മറ്റും വെട്ടിക്കുറയ്ക്കുന്നതിനൊപ്പം അനാവശ്യ ധൂര്‍ത്തും വിദേശയാത്രകളും ഒഴിവാക്കണമെന്നാണ് സോണിയ കത്തയച്ചത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും മറ്റുമായി പണം ചെലവഴിക്കുന്നക്കുന്നത് നിര്‍ത്തണം. ഡല്‍ഹി നഗരത്തിന്റെ സൗന്ദര്യവത്കരണത്തിനും പുനര്‍രൂപവത്കരണത്തിനുമായി മാറ്റിവച്ച 20,000 കോടി രൂപ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണം. ഔദ്യോഗിക വിദേശ യാത്രകളും നിര്‍ത്തിവയ്്ക്കണമെന്നും സോണിയ ഗാന്ധി നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു സോണിയ.

കേന്ദ്രമന്ത്രിമാരുടെയും എം.പിമാരുടെയും ശമ്പളം 30% വെട്ടിക്കുറയ്ക്കാനും ഭരണത്തലവന്മാര്‍ 30% ശമ്പളം സംഭാവന നല്‍കാനും ശിപാര്‍ശ ചെയ്യുന്ന തീരുമാനം ഇന്നലെയാണ് സര്‍ക്കാരെടുത്തത്. ചെലവ് ചുരുക്കുന്നതിന് അഞ്ചിന നിര്‍ദേശങ്ങളാണ് സോണിയ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്.

ഡല്‍ഹിയില്‍ നടപ്പാക്കാനുള്ള 20,000 കോടിയുടെ സൗന്ദര്യവത്കരണനിര്‍മ്മാണ പ്രൊജക്ട് നിര്‍ത്തിവയ്ക്കുക, നിലവിലുള്ള ചരിത്ര സ്മാരങ്ങളില്‍ തന്നെ പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാനാവും. ഈ സമയത്തെങ്കിലും അത്തരം ധൂര്‍ത്തുകളും മറ്റും അവസാനിപ്പിക്കുക.

ആശുപത്രികളും പരിശോധന കേന്ദ്രങ്ങളും നിര്‍മ്മിക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റുകള്‍ വാങ്ങുന്നതനും ഈ പണം വിനിയോഗിക്കണം. ടെലിവിഷന്‍, അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യങ്ങള്‍ നല്‍കുന്നത് രണ്ടു വര്‍ഷത്തേക്ക് പൂര്‍ണ്ണമായും നിര്‍ത്തിവയ്്ക്കണം. കൊറോണ വൈറസുമായി ബന്ധപ്പെട്ടത് ഒഴികെ ഒരു പരസ്യവും നല്‍കരുത്. ശരാശരി 1250 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും പരസ്യത്തിന് ചെലവഴിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളും ഏജന്‍സികളും മുടക്കുന്ന തുകയ്ക്കു പുറമേയാണിത്.

സര്‍ക്കാരിന്റെ ചെലവിലും 30% വെട്ടിച്ചുരുക്കല്‍ വേണം. ഇത്‌വഴി 2.5 ലക്ഷം കോടി രൂപ പ്രതിവര്‍ഷം കോവിഡ് പ്രതിരോധത്തിന് ലഭിക്കും കുടിയേറ്റ തൊഴിലാളികള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി അസംഘടിത മേഖലയിലുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം നല്‍കണം.

വിദേശയാത്രകള്‍ നിര്‍ത്തിവയ്ക്കുകയാണ് മറ്റൊരു നിര്‍ദേശം. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാനമന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെയെല്ലാം യാത്രകള്‍ രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കുക. കഴിഞ്ഞ അഞ്ചു വര്‍ഷം പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും നടത്തിയത് 393 കോടിയുടെ വിദേശയാത്രയാണ്. ആ തുക കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാം.

പി.എം കെയേഴ്‌സ് ഫണ്ട് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണം. സുതാര്യതയും ഉത്തരവാദിത്തവും കാര്യക്ഷമതയും കണക്കും ഉറപ്പാക്കാന്‍ ഇതുവഴി കഴിയുമെന്നും സോണിയ ഗാന്ധി പറയുന്നു. പി.എം കെയേഴ്‌സ് ഫണ്ടില്‍ ചെലവഴിക്കാതെ 3800 കോടി രൂപ കിടക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ രോഗത്തിനെതിരായ പോരാട്ടത്തില്‍ ഓരോരും വ്യക്തിപരമായ ത്യാഗങ്ങള്‍ സഹിക്കേണ്ടതുണ്ട്്. കേന്ദ്രസര്‍ക്കാരും ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നിയമസഭയും കാര്യനിര്‍വഹണ സമിതിയും പരസ്പര വിശ്വാസത്തിലും ആത്മാര്‍ത്ഥതയിലും പ്രവര്‍ത്തിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular